കടമെടുപ്പ് പരിധി സംബന്ധിച്ച വിഷയത്തിൽ കേന്ദ്ര സർക്കാരുമായി കേരളം നടത്തിയ ചർച്ച പരാജയം. ചര്‍ച്ചയിൽ വിചാരിച്ച പുരോഗതിയില്ലെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു. നാളെ സെക്രട്ടറി തലത്തിൽ ചർച്ച വീണ്ടും തുടരും. കേന്ദ്ര സർക്കാരിനെതിരേ കേരളം നൽകിയ ഹർജിയുടെ അടിസ്ഥാനത്തിൽ സുപ്രീം കോടതി നിർദേശിച്ചതിനെത്തുടർന്നായിരുന്നു ചർച്ച.
പ്രധാനപ്പെട്ട പല കാര്യങ്ങളിലും അനുകൂല മറുപടി ലഭിച്ചില്ലെന്നും കേസ് നിലനിൽക്കുന്നതാണ് കേന്ദ്രം തടസമായി പറഞ്ഞതെന്നും ബാലഗോപാൽ പറഞ്ഞു. ഇന്നലെ നടന്ന ചർച്ചയിൽ കേന്ദ്ര ധനമന്ത്രാലയത്തിൽ നിന്ന് സെക്രട്ടറി ഡോ. ഡോ. ടിവി സോമനാഥൻ, അഡീഷനൽ സോളിസിറ്റർ ജനറൽ എൻ.വെങ്കട്ട രാമൻ, അഡീഷനൽ സെക്രട്ടറി സജ്ജൻ സിങ് യാദവ്, ജോയിന്‍റ് സെക്രട്ടറി അമിത സിങ് നേഗി എന്നിവർ പങ്കെടുത്തു.
കേരളത്തെ പ്രതിനിധാനം ചെയ്ത് ധന മന്ത്രി ബാലഗോപാലിനെക്കൂടാതെ മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ.എം. എബ്രഹാം, ധനവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രബീന്ദ്രകുമാർ അഗർവാൾ, കേരള അഡ്വക്കെറ്റ് ജനറൽ ഗോപാലകൃഷ്ണ കുറുപ്പ് എന്നിവരാണ് പങ്കെടുത്തത്.

































