സമസ്ത നേതാവ് അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവിനെപ്പോലുള്ളവരെ ജയിലിലടക്കണമെന്ന് മന്ത്രി വി. അബ്ദുറഹ്മാൻ, ന്യൂനപക്ഷ ക്ഷേമവകുപ്പ് സംഘടിപ്പിച്ച ന്യൂനപക്ഷ ദിനാചരണം തിരുവന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചില അമ്പലക്കാടന്മാർ സംസ്ഥാനത്തെ മതസൗഹാർദത്തിന് വിലങ്ങുതടിയായി നിൽക്കുകയാണെന്ന് മന്ത്രി പറഞ്ഞു.
ക്രിസ്മസ് ആഘോഷങ്ങളിൽ മുസ്ലിംകൾ പങ്കെടുക്കരുതെന്ന് പറയാൻ അദ്ദേഹത്തിന് എന്തവകാശമാണുള്ളത്. ഇങ്ങനെയുള്ള ആളുകളെ ജയിലലടക്കണമെന്ന അഭിപ്രായമാണ് ന്യൂനപക്ഷ വകുപ്പിന്റെ മന്ത്രി എന്ന നിലയിൽ തനിക്കുള്ളത്. സി.പി.എം അടക്കമുള്ള സംഘടനകളിൽ പ്രവർത്തിക്കുന്നവർ പെൺകുട്ടികളെ മതപരിവർത്തനം ചെയ്യിച്ച് മിശ്രവിവാഹം നടത്തിക്കൊണ്ടുപോകുന്നുവെന്ന് നേരത്തെ തെറ്റായ പ്രസ്താവന നടത്തിയിരുന്നു. ഹൃദയങ്ങളിലാണ് ദൈവം കുടികൊള്ളുന്നത്. രണ്ട് ഹൃദയങ്ങൾ സ്നേഹത്തിൽ ഒരുമിച്ച് പോകുന്നുവെങ്കിൽ അതിൽ തെറ്റില്ല. കേരളത്തിൻ്റെ മതസൗഹാർദം തകർക്കുന്ന രീതിയിൽ പ്രസ്‌താവനകൾ തുടർന്നാൽ ആവശ്യമായ നടപടി സ്വീകരിക്കേണ്ടി വരുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. കേരളം എന്നത് എല്ലാവരും സൗഹാർദത്തോടെ നിലകൊള്ളുന്ന സ്ഥലമാണ്. അത്തരക്കാർക്ക് ഇവിടെ സ്ഥാനമില്ല. അവരെ അർഹിച്ച അവജ്ഞയോടെ പൊതുസമൂഹം തള്ളിക്കളയും. ഇനിയും ഇത്തരം പ്രസ്‌താവനകളുമായി വന്നാൽ ശക്തമായ നടപടിയുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

































