പാർലമെന്റിലെ സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ട് ലോക്സഭാ സ്പീക്കർ ഓം ബിർള എല്ലാ എംപിമാർക്കും കത്തയച്ചു. ചില അംഗങ്ങളെ സസ്‌പെൻഡ് ചെയ്യാനുള്ള സഭയുടെ തീരുമാനത്തെ ഡിസംബർ 13ന് നടന്ന പാർലമെന്റ് സുരക്ഷാ ലംഘനവുമായി ബന്ധിപ്പിക്കുന്നത് നിർഭാഗ്യകരമാണെന്ന് ഓം ബിർള പറഞ്ഞു. “ഞങ്ങളുടെ പാർലമെന്റിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടന വേളയിൽ, സഭയ്ക്കുള്ളിൽ പ്ലക്കാർഡുകൾ കൊണ്ടുവരുന്നത് ഒഴിവാക്കുമെന്നും സഭയിൽ ഇറങ്ങി പ്രതിഷേധിക്കില്ലെന്നും തീരുമാനിച്ചിരുന്നു” ബിർള പറഞ്ഞു. “സഭയുടെ നടപടിക്രമങ്ങൾക്കിടയിലെ അനുചിതമായ പെരുമാറ്റത്തെയും തടസ്സങ്ങളെയും നമ്മുടെ രാജ്യത്തെ ജനങ്ങൾ വിലമതിക്കുന്നില്ലെന്ന് ഞങ്ങൾക്ക് നന്നായി അറിയാം. അതുകൊണ്ടാണ് പാർലമെന്റിന്റെ മര്യാദയുടെയും അന്തസ്സിന്റെയും ഉയർന്ന നിലവാരം സ്ഥാപിക്കാൻ ഞങ്ങൾ ഏകകണ്ഠമായി പറയുന്നത്. അംഗങ്ങളെ സസ്പെൻഡ് ചെയ്യുന്നതിനുള്ള കർശന നടപടി സ്വീകരിക്കാൻ താൻ നിർബന്ധിതനാണ്” ഓം ബിർള പറഞ്ഞു.
ഡിസംബർ 13ന് ഉണ്ടായ വൻ സുരക്ഷാവീഴ്ചയെ തുടർന്ന് സ്വീകരിച്ച നടപടികളെക്കുറിച്ച് ലോക്‌സഭാ സ്പീക്കർ എംപിമാരെ അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഉന്നതതല അന്വേഷണ സമിതിക്ക് രൂപം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. “സമിതി ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ആരംഭിച്ചു. ഈ സമിതിയുടെ റിപ്പോർട്ട് ഉടൻ തന്നെ സഭയുമായി പങ്കുവെക്കും. കൂടാതെ, പാർലമെന്റ് സമുച്ചയത്തിലെ സുരക്ഷയുടെ വിവിധ വശങ്ങൾ അവലോകനം ചെയ്യുകയും അത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കൃത്യമായ പദ്ധതി രൂപീകരിക്കുകയും ചെയ്യുന്ന ഒരു ഉന്നതാധികാര സമിതിയും രൂപീകരിച്ചിട്ടുണ്ട്” ഓം ബിർള വ്യക്തമാക്കി.
അതേസമയം പാർലമെന്റ് സുരക്ഷാ ലംഘനക്കേസിലെ ആറാം പ്രതി മഹേഷ് കുമാവതിന്റെ അറസ്റ്റ് രേഖപ്പെടുത്തി ഡൽഹി പോലീസ്. ഗൂഢാലോചനയുടെ മുഴുവൻ കാര്യങ്ങളും മഹേഷിന് അറിയാമായിരുന്നുവെന്നും ഡിസംബർ 13ന് ഇയാൾ ഡൽഹിയിൽ എത്തിയിരുന്നതായും ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തിന് ശേഷം ഡൽഹിയിൽ നിന്ന് പ്രധാന സൂത്രധാരനായ ലളിത് ഝാ രക്ഷപ്പെട്ടത് രാജസ്ഥാനിലെ മഹേഷിന്റെ ഒളിത്താവളത്തിലേക്കാണ്. ആദ്യം അറസ്റ്റിലായ നാലു പ്രതികളുടെ മൊബൈൽ ഫോണുകൾ നശിപ്പിച്ചതിൽ ലളിതിനൊപ്പം മഹേഷിനും പങ്കുണ്ടെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ലളിതും മഹേഷും വ്യാഴാഴ്ച ന്യൂഡൽഹിയിലെ പോലീസ് സ്റ്റേഷനിൽ ഒരുമിച്ച് കീഴടങ്ങുകയായിരുന്നു. വെള്ളിയാഴ്ചയാണ് ലളിതിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
































