മധ്യപ്രദേശ്, രാജസ്ഥാൻ, തെലങ്കാന, ഛത്തീസ്ഗഡ്, എന്നീ നാല് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലങ്ങൾ ഇന്ന് അറിയാം. രാഷ്ട്രീയ പാർട്ടികളുടെ മാസങ്ങൾ നീണ്ട കൊടിയ പ്രചാരണങ്ങൾക്കാണ് ഇന്ന് അവസാനമാകുന്നത്. ഈ സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ രാവിലെ എട്ട് മണിക്ക് തന്നെ ആരംഭിക്കും. തെലങ്കാനയിലെ തിരഞ്ഞെടുപ്പിൽ പ്രാദേശിക പാർട്ടിയായ ബിആർഎസ് ഒരു സുപ്രധാന പങ്കുവഹിക്കുമ്പോൾ, രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിൽ ബിജെപിയും കോൺഗ്രസും തമ്മിലാണ് മത്സരം നടക്കുന്നത്.
അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സെമിഫൈനലായാണ് ഈ ഫലങ്ങളെ വിലയിരുത്തുന്നത്. ബിജെപി, കോൺഗ്രസ്, ബിആർഎസ് എന്നിവയുൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികൾ നാല് സംസ്ഥാനങ്ങളിലെയും 638 നിയമസഭാ മണ്ഡലങ്ങളിൽ നേട്ടമുണ്ടാക്കാൻ ശ്രമിക്കുകയാണ്.
ഛത്തീസ്ഗഡ്
ഛത്തീസ്ഗഡിൽ, 2018 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിനെത്തുടർന്ന് അധികാരത്തിലെത്താൻ ശ്രമിക്കുന്ന ബിജെപിക്കെതിരെ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്റെ നേതൃത്വത്തിലുള്ള ഭരണകക്ഷിയായ കോൺഗ്രസ് പോരാടുകയാണ്. 2003 മുതൽ 2018 വരെ രമൺ സിങ്ങിന്റെ കീഴിൽ ബിജെപി സംസ്ഥാനം ഭരിച്ചു. മിക്ക എക്സിറ്റ് പോളുകളും കോൺഗ്രസും ബിജെപിയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് പ്രവചിക്കുന്നത്.































