വിയ്യൂർ അതീവ സുരക്ഷാ ജയിലിലെ സംഘര്‍ഷത്തില്‍ പത്ത് പേരെ പ്രതി ചേർത്ത് വിയ്യൂർ പോലീസ് കേസെടുത്തു. കൊടി സുനിയാണ് അഞ്ചാം പ്രതി. വധശ്രമം തുടങ്ങി കലാപ ആഹ്വാനം വരെ പത്ത് വകുപ്പുകൾ ചുമത്തിയാണ് എ.ഐ.ആര്‍.
ഇരുമ്പ് വടി കൊണ്ടും കുപ്പിച്ചില്ല് കൊണ്ടും ജയിൽ ജീവനക്കാരെ ആക്രമിക്കാൻ ശ്രമിച്ചുവെന്നാണ് എഫ്ഐആറില്‍ ഉള്ളത്. ആക്രമണത്തിൽ നാല് ജീവനക്കാർക്ക് പരിക്കേറ്റതായും പറയുന്നു. ഹൈസെക്യൂരിറ്റി ജയിലിൽ ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. ഭക്ഷണത്തിൻറെ അളവു പോരാ എന്ന് പറഞ്ഞ് തടവുകാരായ രഞ്ജിത്ത്, അരുൺ എന്നിവർ പരാതിപ്പെട്ടു. പരാതിയിൽ തടവുകാരെ ഡെപ്യൂട്ടി സൂപ്രണ്ടിന്റെ ഓഫീസിലേക്ക് വിളിച്ചുവരുത്തി കാര്യങ്ങൾ തിരക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.
പ്രകോപിതരായ രഞ്ജിത്ത്, അരുൺ എന്നിവർ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന അഡീഷ്ണല്‍ പ്രിസണ്‍ ഓഫീസര്‍ അർജുനെ ചില്ല് ഗ്ലാസ് പൊട്ടിച്ച് കുത്താൻ ശ്രമിച്ചു. ഉടൻ ഡെപ്യൂട്ടി സൂപ്രണ്ട് അര്‍ജുനെ പിടിച്ച് മാറ്റി രക്ഷപ്പെടുത്തുകയായിരുന്നു. തുടർന്നുള്ള അടിപിടിയിലാണ് അർജുന് പരിക്കേറ്റത്. തോളിന് പരിക്കേറ്റ അര്‍ജുനെ ആദ്യം തൃശ്ശൂർ ജില്ലാ ആശുപത്രിയിലേയ്ക്കും പിന്നീട് മെഡിക്കൽ കോളേജിലേക്കും മാറ്റി.
സംഭവത്തോടെ തടവുകാര്‍ ജീവനക്കാര്‍ക്ക് നേരെ തിരിഞ്ഞു. തടവുകാരെ സെല്ലിനകത്തേക്ക് കയറ്റാൻ ശ്രമിച്ചെങ്കിലും ഒരു വിഭാഗം അതിന് തയ്യാറായില്ല. ഇതിനിടെയാണ് കൊടി സുനി ഉള്‍പ്പടെ അഞ്ചോളം തടവുകാര്‍ ചേര്‍ന്ന് ജയിലിലെ ടെലിഫോൺ ബൂത്ത് അടിച്ച് തകർത്തത്. ഒരു ടെലിഫോണും, വയര്‍ലെസ് സെറ്റും, മേശയും കസേരയുമാണ് തകർത്തത്. ഇതിനിടെയാണ് അടുക്കളയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ജോമോൻ എന്ന തടവുകാരന് മർദ്ദനമേൽക്കുന്നത്.
ജയിൽ ഉദ്യോഗസ്ഥർക്ക് രഹസ്യങ്ങൾ കൈമാറുന്നത് ജോമോനാണ് എന്ന് ആരോപിച്ച് തടവുകാരായ സാജു താജുദിന്‍, മിപുരാജ് എന്നിവർ ചേർന്ന് മർദ്ദിക്കുകയായിരുന്നു. പരിക്കേറ്റ ജോമോനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തടവുകാർ സംഘടിച്ച് ജീവനക്കാർക്ക് നേരെ തിരിഞ്ഞതോടെ ജയില്‍ ജിവനക്കാര്‍ പോലീസിന്‍റെ എമർജൻസി നമ്പറിലേക്ക് വിളിക്കുകയായിരുന്നു. ഉടൻ വിയ്യൂർ എസ് ഐ എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ജയിലിലെത്തി. ഒപ്പം സമീപത്തെ ജയിലുകളിലെ ജീവനക്കാരെയും ഇങ്ങോട്ടേക്ക് എത്തിച്ചു. തുടർന്നാണ് തടവുകാരെ സെല്ലുകളിലേക്ക് കയറ്റാനായത്.

































