ന്യൂഡൽഹി: തലസ്ഥാന നഗരിയെ പരിസ്ഥിതി സൗഹൃദമാക്കുന്നതിനുള്ള നിർണായക ചുവടുവെപ്പുമായി ഡൽഹി സർക്കാർ. ഡൽഹി മന്ത്രിസഭയുടെ പുതിയ ഇലക്ട്രിക് വാഹന (EV) നയത്തിന് അംഗീകാരം നൽകി. ഇതോടെ നഗരത്തിലെ പെട്രോൾ, ഡീസൽ, സിഎൻജി വാണിജ്യ വാഹനങ്ങളുടെ രജിസ്ട്രേഷൻ ഘട്ടങ്ങളായി അവസാനിപ്പിച്ച് പൂർണ്ണമായും ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുന്നതിനുള്ള നടപടികൾക്ക് തുടക്കമായി.
ലെഫ്റ്റനന്റ് ഗവർണറുടെ അന്തിമ അംഗീകാരം ലഭിച്ച ശേഷം 2026 ജൂലൈ 1 മുതൽ പുതിയ നയം പ്രാബല്യത്തിൽ വരുമെന്ന് മുഖ്യമന്ത്രി രേഖാ ഗുപ്ത അറിയിച്ചു. ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നവർക്ക് ആകർഷകമായ ആനുകൂല്യങ്ങളും പുതിയ നയം വാഗ്ദാനം ചെയ്യുന്നുണ്ട്.
പ്രധാന വിവരങ്ങൾ ഒറ്റനോട്ടത്തിൽ:
- പ്രതീക്ഷിക്കുന്ന ചിലവ്: ഏതാണ്ട് 7,000 കോടി രൂപ.
- കാലാവധി: 2030 മാർച്ച് 31 വരെ നയം നിലവിലുണ്ടാകും.
- ലക്ഷ്യം: മലിനീകരണം കുറയ്ക്കുക, ഘട്ടങ്ങളായി ഇലക്ട്രിക് വാഹനങ്ങളിലേക്ക് പൂർണ്ണമായി മാറുക.
2027 മുതൽ കർശന നിയന്ത്രണം
പുതിയ നയത്തിന്റെ ഭാഗമായി 2027 ജനുവരി 1 മുതൽ ഡൽഹിയിൽ ഇലക്ട്രിക് ഓട്ടോറിക്ഷകളും എൻ1 (N1) വിഭാഗത്തിൽപ്പെടുന്ന ചരക്ക് വാഹനങ്ങളും മാത്രമേ പുതുതായി രജിസ്റ്റർ ചെയ്യാൻ അനുവദിക്കുകയുള്ളൂ. വിവിധ വിഭാഗങ്ങളിലുള്ള പെട്രോൾ, ഡീസൽ, സിഎൻജി വാണിജ്യ വാഹനങ്ങളുടെ രജിസ്ട്രേഷൻ ക്രമേണ നിർത്തലാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
































