കൊച്ചി: മലയാള സിനിമയെ ഉലച്ച നടി ആക്രമിക്കപ്പെട്ട കേസിൽ വീണ്ടും നിയമപോരാട്ടം ശക്തമാകുന്നു. കേസിൽ ഹൈക്കോടതി വിശദമായ വാദം കേൾക്കാനൊരുങ്ങുകയാണ്. വിചാരണ കോടതി വിധിക്കെതിരെ പ്രതികളും സർക്കാരും നൽകിയ വിവിധ അപ്പീൽ ഹരജികൾ ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയിലാണ്.
പ്രധാന ആവശ്യങ്ങൾ ഇവയാണ്:
പ്രതികളുടെ ആവശ്യം:* തങ്ങൾക്ക് ലഭിച്ച 20 വർഷത്തെ തടവുശിക്ഷ റദ്ദാക്കണമെന്നാണ് ഒന്നാം പ്രതി പൾസർ സുനി ഉൾപ്പെടെയുള്ള ആറ് പ്രതികളുടെ ആവശ്യം. കൂടാതെ, അപ്പീലിൽ തീർപ്പാകുന്നത് വരെ ശിക്ഷ മരവിപ്പിച്ച് തങ്ങൾക്ക് ജാമ്യം അനുവദിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.
സർക്കാരിന്റെ ആവശ്യം:* പ്രതികളുടെ ശിക്ഷ വർദ്ധിപ്പിക്കണമെന്നും, നടൻ ദിലീപ് ഉൾപ്പെടെ വിചാരണ കോടതി വെറുതെവിട്ട പ്രതികളെ ശിക്ഷിക്കണമെന്നുമാണ് സർക്കാരിന്റെ ഹരജിയിലെ പ്രധാന ആവശ്യം.
ആദ്യം പരിഗണിക്കുക ജാമ്യാപേക്ഷ: പ്രതികളുടെ ശിക്ഷ മരവിപ്പിച്ച് ജാമ്യം നൽകണമെന്ന ആവശ്യത്തിലായിരിക്കും കോടതി ആദ്യം വിശദമായ വാദം കേൾക്കുക.
പ്രൊസിക്യൂഷൻ നിരയിൽ മാറ്റമില്ല
വിചാരണ കോടതിയിൽ സർക്കാരിന് വേണ്ടി ഹാജരായ അഡ്വ. വി. അജകുമാർ തന്നെയായിരിക്കും ഹൈക്കോടതിയിലും സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറായി തുടരുകയെന്ന് സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്. ഹരജികൾ കൂടുതൽ വാദത്തിനായി രണ്ടാഴ്ചക്ക് ശേഷം കോടതി വീണ്ടും പരിഗണിക്കും.
































