നടന്മാരായ മുകേഷ്, ജയസൂര്യ ഉള്‍പ്പെടെ ഏഴുപേര്‍ക്കെതിരേ പീഡന പരാതി നല്‍കിയ നടിക്കെതിരേ ഗുരുതര പരാതിയുമായി ബന്ധുവായ യുവതി. നടിയുടെ അടുത്ത ബന്ധുവും മൂവാറ്റുപുഴ സ്വദേശിനിയുമായ യുവതിയാണ് പരാതിയുമായി രംഗത്തെത്തിയത്. സിനിമയിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നൽകി ചെന്നൈയിലെ ഒരു സംഘത്തിനു മുന്നില്‍ തന്നെ കാഴ്ചവച്ചു എന്നാണ് നടിക്കെതിരേ ഇവരുടെ ആരോപണം. ഇതുസംബന്ധിച്ച് കേരള-തമിഴ്‌നാട് ഡിജിപിമാര്‍ക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയതായും യുവതി പറയുന്നു.
നടി സെക്‌സ് മാഫിയയുടെ ഭാഗമാണെന്നാണ് യുവതി പറയുന്നത്. 2014ല്‍ സംഭവം നടക്കുന്ന സമയത്ത് തനിക്ക് 16 വയസ് മാത്രമാണുണ്ടായിരുന്നത്. പത്താം ക്ലാസ് കഴിഞ്ഞുള്ള വെക്കേഷന്‍ സമയത്ത്, സിനിമ ഓഡിഷനെന്ന് പറഞ്ഞാണ് ചെന്നൈയിലേക്ക് കൊണ്ടുപോയത്. അവിടെ അഞ്ചോ ആറോ പുരുഷന്മാര്‍ ഉണ്ടായിരുന്നു. അവര്‍ എന്നെ തൊടുകയൊക്കെ ചെയ്തു. എതിര്‍ത്തപ്പോള്‍ മോശമായ രീതിയില്‍ രോഷത്തോടെ പെരുമാറി. ഒരുപാട് ബഹളം വെച്ചും കരഞ്ഞുമാണ് അവിടെ നിന്നും രക്ഷപ്പെട്ടത്- യുവതി പറയുന്നു.































