ജീവനക്കാരുടെ സമരം പിൻവച്ചെങ്കിലും എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ പ്രതിസന്ധിയിൽ സംസ്ഥാനത്ത് നിന്നുള്ള വിമാനങ്ങൾ വീണ്ടും റദ്ദാക്കി. കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുള്ള വിമാനങ്ങളാണ് എയർ ഇന്ത്യ എക്സ്പ്രസ് റദ്ദാക്കിയത്. മേയ് 21ന് പുലർച്ചെ 12 നുള്ള കോഴിക്കോട്–ഷാർജ, രാവിലെ 9.35 നുള്ള കോഴിക്കോട്–ദോഹ, രാത്രി 8.50നുള്ള ദമാം എന്നീ വിമാനങ്ങൾ സർവീസ് നടത്തില്ലെന്നാണ് കമ്പനി അറിയിച്ചത്. നേരത്തെ കോഴിക്കോട്ട് നിന്ന് രണ്ട് വിമാനങ്ങൾ റദ്ദാക്കിയിരുന്നു. ജീവനക്കാരുടെ കുറവാണ് സർവീസ് റദ്ദാക്കാൻ കാരണമെന്നാണ് എയർ ഇന്ത്യ എക്സ്പ്രസ് നൽകുന്ന വിശദീകരണം.
കഴിഞ്ഞ ദിവസം എയർ ഇന്ത്യ എക്സ്പ്രസ് തുടർച്ചയായി വിമാന സർവ്വീസുകൾ മുടക്കിയതിനെത്തുടർന്ന് സ്വന്തം ഭാര്യയെ കാണാതെ വിടപറയേണ്ടി വന്ന നമ്പി രാജേഷിന് ഉറ്റവർ യാത്രാമൊഴിയേകിയിരുന്നു. ഭർത്താവിനെ അവസാനമായി ഒരു നോക്ക് കാണാൻ കഴിയാതെ ഒടുക്കം അമൃത തനിച്ചായി. ഒമാനിലെ ആശുപത്രിയിൽ ഗുരുതരാവസ്ഥയിലിരിക്കെ നമ്പി മരിച്ചെന്ന വാർത്തയാണ് കാത്തിരിപ്പിനൊടുവിൽ കുടുംബത്തെ തേടിയെത്തിയത്. തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ നമ്പി രാജേഷിൻ്റെ മൃതദേഹം ബന്ധുക്കൾ എത്തിയാണ് ഏറ്റുവാങ്ങിയത്.
നേരത്തെ എയർ ഇന്ത്യ എക്സ്പ്രസിനെതിരെ കോടതിയെ സമീപിയ്ക്കുമെന്ന് കുടുംബം നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ ഇഞ്ചക്കലിലെ എയർ ഇന്ത്യ ഓഫീസിന് മുന്നിൽ മൃതദേഹവുമായി പ്രതിഷേധിച്ചു. ഒടുവിൽ ചർച്ച നടത്താമെന്ന അധികൃതരുടെ ഉറപ്പിലാണ് പ്രതിഷേധം അവസാനിപ്പിച്ചിച്ച് മൃതദേഹം കരമനയിലെ വീട്ടിലെത്തിച്ചത്.
മസ്ക്കറ്റിൽ ഐടി മാനേജരായി ജോലി ചെയ്ത് വരികയായിരുന്ന നമ്പി രാജേഷിനെ തളർന്നുവീണതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ അസുഖം മൂർഛിച്ചതോടെ ആശുപത്രിയിൽ വെച്ച് മരിക്കുകയായിരുന്നു. രാജേഷിനെ കാണാനാണ് ഭാര്യ അമൃത എയർ ഇന്ത്യ എക്സ്പ്രസിൽ ടിക്കറ്റ് എടുത്തിരുന്നത്. എട്ടാം തീയതി എയർപോർട്ടിലെത്തി കാത്തിരിക്കുമ്പോഴാണ് വിമാന സർവ്വീസുകൾ പെട്ടെന്ന് റദ്ദാക്കിയ വിവരം അമൃതയും കുടുംബവും അറിയുന്നത്. അമൃതയെ എങ്കിലും പോകാൻ അനുവദിക്കണമെന്ന് പറഞ്ഞുകൊണ്ട് കുടുംബം അധികൃതരോട് തങ്ങളുടെ സാഹചര്യം വ്യക്തമാക്കിയിരുന്നു. അപ്പോഴും അവഗണനയാണ് ഇവർക്ക് നേരിടേണ്ടിവന്നത്.

































