ആറ് സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളിലെയും 49 ലോക്‌സഭാ മണ്ഡലങ്ങളിലേക്കും നടക്കുന്ന അഞ്ചാംഘട്ട ലോക്‌സഭാ തിരഞ്ഞെടുപ്പ് ഇന്ന് 7 മണിക്ക് തന്നെ ആരംഭിച്ചു. ഇന്ന് നടക്കുന്ന അഞ്ചാംഘട്ട തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നതോടെ രാജ്യത്തെ 428 ലോക്‌സഭാ സീറ്റുകളിലേയ്ക്കുള്ള തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകും
അഞ്ചാംഘട്ടത്തില്‍ ഉള്‍പ്പെട്ട 13 മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് കൂടി പൂര്‍ത്തിയാകുമ്പോള്‍ മഹാരാഷ്ട്രയിൽ 48 മണ്ഡലങ്ങളിലേയും വിധിയെഴുത്ത് അവസാനിക്കും. ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്ന 49 മണ്ഡലങ്ങളില്‍ 2019 ൽ 32 സീറ്റിലും വിജയിച്ചത് ബിജെപിയായിരുന്നു. ഇതിൽ ഉത്തര്‍പ്രദേശിലെ റായ്ബറേലി മാത്രമായിരുന്നു കോണ്‍ഗ്രസിന് വിജയിക്കാന്‍ സാധിച്ചത്.

ശിവസേന ഏഴ് സീറ്റുകളിലും ബിജു ജനതാദള്‍ രണ്ട് സീറ്റിലും വിജയിച്ചിരുന്നു. ഇന്ന് വിധിയെഴുതുന്ന 49 ലോക്‌സഭാ മണ്ഡലങ്ങളിലായി 695 സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്. ഇതിൽ ബിഎസ്പിയാണ് ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുന്നത്. 46 സ്ഥാനാര്‍ത്ഥികൾ ബിജെപിയുടേതാണ്. കോണ്‍ഗ്രസ് 18 സീറ്റുകളിലും മത്സരിക്കും. 13 സീറ്റുകളിലേയ്ക്ക് തിരഞ്ഞെടുപ്പ് നടക്കുന്ന മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ ഇന്ന് തങ്ങളുടെ വിധിയെഴുതുന്നത്. ഇവിടെ 264 സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്. ഉത്തര്‍പ്രദേശിലെ 14 മണ്ഡലങ്ങളിലായി 144 സ്ഥാനാര്‍ത്ഥികളും ബംഗാളിലെ ഏഴ് മണ്ഡലങ്ങളിലായി 88 സ്ഥാനാര്‍ത്ഥികളും മത്സരരംഗത്തുണ്ട്.

































