ബിലീവേഴ്‌സ് ഈസ്‌റ്റേൺ ചർച്ച് സഭാധ്യക്ഷൻ കാലം ചെയ്ത ഡോ. മാർ അത്തനേഷ്യസ് യോഹാൻ മെത്രാപ്പൊലീത്തയുടെ ഭൗതികദേഹം സഭാ ആസ്‌ഥാനമായ തിരുവല്ല കുറ്റപ്പുഴയിലെ സെൻ്റ് തോമസ് നഗറിൽ കബറടക്കും. ഇവിടത്തെ കത്തീഡ്രലിലായിരിക്കും ശുശ്രൂഷകൾ തീയതി പിന്നീട് തീരുമാനിക്കും. ഇന്നലെ രാത്രി സഭാ ആസ്‌ഥാനത്തു ചേർന്ന ബിഷപ്പുമാരുടെ പ്രത്യേക യോഗമാണ് ഇതു സംബന്ധിച്ചു തീരുമാനമെടുത്തത്.
യുഎസിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കി 8 മുതൽ 10 വരെ ദിവസങ്ങൾക്കുള്ളിൽ സംസ്‌കാര ശുശ്രൂഷകൾ നടക്കുമെന്നു സഭാ വക്താവ് ഫാ. സിജോ പന്തപ്പള്ളിൽ അറിയിച്ചു. നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ ഹൂസ്‌റ്റണിലെ ഇന്ത്യൻ കോൺസുലേറ്റുമായി ബന്ധപ്പെട്ടു ചർച്ചകൾ നടക്കുകയാണെന്നും സഭാ അധികൃതർ പറഞ്ഞു
പുതിയ മെത്രാപ്പൊലീത്തയെ തിരഞ്ഞെടുക്കുന്നതു വരെ സഭാ ചുമതലകൾ ബിഷപ്പുമാരുടെ ഒൻപതംഗ സമിതിക്കായിരിക്കും. ചെന്നൈ അതിഭദ്രാസനത്തിൻ്റെ ചുമതലയുള്ള ഡോ. സാമുവൽ മാർ തെയോഫിലോസിൻ്റെ അധ്യക്ഷതയിലുള്ള സമിതി സംസ്കാര ശുശ്രൂഷകൾക്കും നേതൃത്വം നൽകും. ബിഷപ്പുമാരായ ഡോ. സാമുവൽ മാർ തെയോഫിലോസ്, ജോൺ മാർ ഐറേനിയോസ്, ജോഷ്വ മാർ ബർന്നബാസ്, മാർട്ടിൻ മാർ അപ്രേം, മാത്യുസ് മാർ സിൽവാനിയോസ്, ഫാ. സിജോ പന്തപ്പള്ളിൽ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

































