മുതിർന്ന് സിപിഎം നേതാവും മുൻ എൽഡിഎഫ് കൺവീനറുമായ ഇ.പി ജയരാജനോടും വിവാദത്തിലായ എ.ഡി.ജി.പി അജിത് കുമാറിനോടും സി.പി.എമ്മിന് രണ്ടു നിലപാടാണ് എന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.
“ബിജെപി നേതാവ് പ്രകാശ് ജാവദേക്കറെ കണ്ട ഇ.പി ജയരാജനെ മാറ്റി. ആർ.എസ്.എസ് നേതാവിനെ കണ്ട എ.ഡി.ജി.പിയും കൂട്ടുനിന്ന മുഖ്യമന്ത്രിയും അതേ സ്ഥാനത്ത് തുടരുന്നു. പഴയ സി.പി.എം. ആണെങ്കിൽ ഇങ്ങനെയാകില്ലായിരുന്നു” വി.ഡി സതീശൻ പറഞ്ഞു.
കഴിഞ്ഞ പത്തു ദിവസമായി ഒരു ഭരണകക്ഷി എം.എൽ.എ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ആരോപണം ഉന്നയിക്കുന്നു. എന്നിട്ടും മുഖ്യമന്ത്രി മിണ്ടുന്നില്ല. മുഖ്യമന്ത്രി പിണറായി വിജയൻ മൗനത്തിന്റെ മാളത്തിൽ ഒളിച്ചിരിക്കുകയാണെന്നും പ്രതിപക്ഷനേതാവ് പരിഹസിച്ചു.
മുഖ്യമന്ത്രിയുടെ ഓഫീസിൽ ഇനിയും ഉപചാപകർ ഉണ്ട്. അവരുടെ പേരുകൾ ഉടൻ പുറത്തു വരും.
വിവാദങ്ങൾക്ക് തുടക്കമിട്ട നിലമ്പൂർ എംഎൽഎ പി.വി അൻവറിന് പിന്നിൽ പ്രതിപക്ഷം അല്ലെന്നും വി.ഡി സതീശൻ പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോർട്ടിലെ സർക്കാർ നിലപാട് സ്ത്രീവിരുദ്ധമാണെന്ന് തെളിഞ്ഞെന്നും. ഹൈക്കോടതി ഇടപെടലോടെ പ്രതിപക്ഷം പറഞ്ഞതെല്ലാം സത്യമാണെന്ന് തെളിഞ്ഞെന്നും വിഡി സതീശൻ പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറഞ്ഞ കാര്യങ്ങളാണ് അന്വേഷിക്കേണ്ടത്. അല്ലാതെ അതിന് ശേഷം വന്ന വെളിപ്പെടുത്തലുകളെ കുറിച്ചല്ലെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.































