ലെവൽ ക്രോസുകൾ ഇല്ലാത്ത കേരളമാണ് സർക്കാർ ലക്ഷ്യമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. കായംകുളം മണ്ഡലം നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
മമ്പ്രകുന്നേൽ റെയിൽവേ മേൽപ്പാലത്തിനായുള്ള ടെൻഡർ നടപടികൾ നടക്കുകയാണ്. ഇതിനായി സംസ്ഥാന സർക്കാർ ചിലവഴിച്ചത് 31.21 കോടി രൂപയാണ്. സംസ്ഥാനം മുഴുവൻ ശ്രദ്ധിക്കുന്ന പാലമായി മണ്ഡലത്തിലെ കൂട്ടുംവാതുക്കൽ കടവ് പാലം മാറി. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള ദേശീയപാത അറുപത്തിയാറ് കേരളത്തിൽ വലിയ വികസന കുതിപ്പിന് വഴിവെക്കും. മലയാളികളുടെ ചിരകാല സ്വപ്നമായ 45 മീറ്റർ വീതിയുള്ള ദേശീയപാത അറുപത്തി ആറിന്റെ നിർമ്മാണം 2025 ൽ പൂർത്തിയാകുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി ഒരു സംസ്ഥാന സർക്കാർ ദേശീയപാത വികസനത്തിനായി ഭൂമി ഏറ്റെടുക്കലിന് 5600 കോടി രൂപ ചെലവ് വഹിക്കാൻ തയ്യാറായി. ആലപ്പുഴ ജില്ലയിൽ മാത്രം ഭൂമി ഏറ്റെടുക്കലിനായി സംസ്ഥാന സർക്കാർ ചെലവഴിച്ചത് 853.40 കോടി രൂപയാണ്. കേന്ദ്രം കേരളത്തിനു നൽകേണ്ട വിഹിതം വെട്ടികുറച്ചത്തോടെ അത് ബാധിക്കുന്നത് കേരളത്തിലെ ജനങ്ങളെയാണ്. കായംകുളം മുൻസിപ്പാലിറ്റിയുടെ വിവിധ റോഡുകൾ, മാർക്കറ്റ് പാലം, കോയിക്കൽപടി പാലം, കന്നീശക്കടവ് പാലം എന്നിവ യാഥാർഥ്യമാകുന്നതിനുള്ള പ്രവർത്തികൾ നടക്കുന്നു. മണ്ഡലത്തിൽ 59 കോടി രൂപ ചിലവിൽ 109 പ്രവർത്തികളാണ് പൊതുമരാമത്ത് വകുപ്പ് നിരത്തു വിഭാഗത്തിൽ മാത്രം പൂർത്തീകരിച്ചത്. മണ്ഡലത്തിലെ ടൂറിസം മേഖലയിലെ സാധ്യതകളെ ഫലപ്രദമായി പ്രയോജനപ്പെടുത്താൻ എല്ലാ നിലയിലും സംസ്ഥാന സർക്കാർ ഇടപെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചെങ്ങന്നൂർ; നവകേരള സദസിന്റെ ഭാഗമായി ചെങ്ങന്നൂർ മണ്ഡലത്തിൽ സ്വീകരിച്ചത് 4916 നിവേദനങ്ങൾ.ആകെ 20 കൗണ്ടറുകളാണ് സജ്ജീകരിച്ചത്. സംശയങ്ങൾക്കും സേവനങ്ങൾക്കുമായി പ്രത്യേക ഹെൽപ് ഡെസ്ക്കുമുണ്ടായിരുന്നു
ഭിന്നശേഷിക്കാർ, വയോജനങ്ങൾ, സ്ത്രീകൾ എന്നിവർക്ക് മുൻഗണന നൽകി. ഉച്ചക്ക് 1 മണി മുതലാണ് കൗണ്ടറുകളിൽ പരാതികൾ സ്വീകരിച്ചു തുടങ്ങിയത്.

മുഖ്യമന്ത്രി വേദി വിട്ടു പോയതിന് ശേഷവും ഇതിനുള്ള സൗകര്യമുണ്ടായിരുന്നു. നിവേദനങ്ങൾ പരിശോധിച്ച് തുടർ നടപടികൾക്കായി ജില്ലതല മേധാവികൾക്ക് പോർട്ടലിലൂടെ നൽകും.
































