ലൈംഗികാരോപണ കേസിലെ പ്രതിയും ജനതാദൾ (സെക്കുലർ) നേതാവുമായ പ്രജ്വൽ രേവണ്ണയെ പിന്തുണച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പ് പറയണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.
“പ്രജ്വൽ രേവണ്ണ 400 സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും വീഡിയോകൾ ഉണ്ടാക്കുകയും ചെയ്തു. ഇത്, കൂട്ടബലാത്സംഗമാണ്. കർണാടകയിലെ ജനങ്ങളുടെ മുന്നിൽ പ്രധാനമന്ത്രി ഈ കൂട്ടബലാത്സംഗക്കാരനെ പിന്തുണക്കുകയും വോട്ട് ചോദിക്കുകയും ചെയ്യുകയായിരുന്നു. നിങ്ങൾ ഈ കൂട്ട ബലാത്സംഗിക്ക് വോട്ട് ചെയ്യുക, അത് അവനെ സഹായിക്കും എന്നാണ് അദ്ദേഹം പറയുന്നത്”കർണാടകയിലെ ശിവമോഗയിൽ ഒരു പൊതു റാലിയിൽ രാഹുൽ ഗാന്ധി പറഞ്ഞു.
മുൻ പ്രധാനമന്ത്രിയും ജെഡി(എസ്) നേതാവുമായ എച്ച്‌ഡി ദേവഗൗഡയുടെ ചെറുമകൻ പ്രജ്വൽ സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന ആരോപണം നേരിടുകയാണ്. കേസ് അന്വേഷിക്കാൻ സംസ്ഥാന സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) രൂപീകരിച്ചു.
33 കാരനായ എംപി ഉൾപ്പെട്ടതായി ആരോപിക്കപ്പെടുന്ന നിരവധി വ്യക്തമായ വീഡിയോ ക്ലിപ്പുകൾ കഴിഞ്ഞ ദിവസങ്ങളിൽ കർണാടകയിലെ ഹാസനിൽ പ്രചരിക്കാൻ തുടങ്ങിയിരുന്നു.
ഏപ്രിൽ 26ന് വോട്ടെടുപ്പ് നടന്ന ഹാസൻ ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയായിരുന്നു അദ്ദേഹം. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ജെഡി(എസ്) എൻഡിഎയിൽ ചേർന്നു.
പ്രധാനമന്ത്രി ഇന്ത്യയിലെ എല്ലാ സ്ത്രീകളെയും അപമാനിച്ചു. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രി അമിത് ഷായും എല്ലാ ബിജെപി നേതാക്കളും രാജ്യത്തെ എല്ലാ സ്ത്രീകളോടും മാപ്പ് പറയണം, ലോകത്തിലെ ഒരു നേതാവും കൂട്ട ബലാത്സംഗിക്ക് വേണ്ടി വോട്ട് ചോദിക്കില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ഒരു കൂട്ട ബലാത്സംഗിക്ക് വേണ്ടി പ്രധാനമന്ത്രി വോട്ട് അഭ്യർത്ഥിച്ചത് ലോകമെമ്പാടും വാർത്തയാണ്. ഇത് ബിജെപിയുടെ പ്രത്യയശാസ്ത്രമാണ്. അവർ സഖ്യമുണ്ടാക്കാനും അധികാരത്തിനായി എന്തും ചെയ്യാനും തയ്യാറാണ്,” രാഹുൽ ഗാന്ധി പറഞ്ഞു.

































