സീതാറാം യെച്ചൂരിക്ക് അന്ത്യാഭിവാദ്യമര്‍പ്പിച്ച് രാജ്യം. ഇന്ന് രാവിലെ പത്ത് മണിയോടെ സിപിഎം ദേശീയ ആസ്ഥാനമായ ഏകെജി ഭവനിലേക്ക് എത്തിച്ച യെച്ചൂരിയുടെ ഭൌതി ശരീരം കാണാൻ രാവിലെ മുതൽ തന്നെ വലിത തിരക്കാണ് അനുഭവപ്പെട്ടത്. വിവിധ പാര്‍ട്ടികളുടെ നേതാക്കളും മറ്റു ഉന്നതരും പൊതുജനങ്ങളും എകെജി ഭവനിലെത്തി യെച്ചൂരിക്ക് അന്ത്യാഭിവാദ്യമര്‍പ്പിച്ചു.
തൻ്റെ മരണശേഷം മൃതശരീരം ഗവേഷണപഠനത്തിനായി എയിംസ് ആശുപത്രിക്ക് കൈമാറണമെന്നാണ് അദ്ദേഹം പ്രിയപ്പെട്ടവർക്ക് നൽകിയിരുന്ന നിർദ്ദേശം
കേരളത്തിലെ ഇടത് നേതാക്കൾ എല്ലാവരും തന്നെ ഇന്നലെ മുതൽ ഡൽഹി വസന്ത് കുഞ്ചിലെ യെച്ചൂരിയുടെ വസതിയിൽ എത്തിയിരുന്നു. ഇന്ന് പൊതു ദർശനത്തിനും മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ മാസ്റ്ററും യെച്ചൂരിയ്ക്ക് സമീപംതന്നെ ഇരുന്നു. പ്രിയ സഖാവിൻ്റെ വേർപാടിൽ ഒട്ടേറെ മനുഷ്യരാണ് ദൂരങ്ങളേറെ താണ്ടി എകെജി ഭവനിലേയ്ക്ക് എത്തിയത്. മുഷ്ടി ചുരുട്ടി മുദ്രാവാക്യങ്ങളോടെയാണ് അവരോരോരുത്തരും അദ്ദേഹത്തെ കടന്നുപോയത്.
കോണ്‍ഗ്രസ് നേതാക്കളായ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, ബിജെപി അധ്യക്ഷന്‍ ജെ.പി.നഡ്ഡ, ശരദ് പവാര്‍, അഖിലേഷ് യാദവ്, മനീഷ് സിസോദിയ, ഉദയനിധി സ്റ്റാലിന്‍ തുടങ്ങിയ നേതാക്കളും യെച്ചൂരിക്ക് അന്ത്യോപചാരമര്‍പ്പിക്കാനെത്തിയിരുന്നു.
കഴിഞ്ഞ ദിവസം ജെ.എൻ.യു വിലും പൊതു ദർശനം ഉണ്ടായിരുന്നു. രാഷ്ട്രീയ യാത്രയിൽ നിർണ്ണായക പങ്ക് വഹിച്ച ജെ.എൻ.യു വിൽ അദ്ദേഹത്തെ അവസാന നോക്കുകാണാൻ വിദ്യാർത്ഥികളും അദ്ധ്യാപകരുമെത്തി. വിപ്ലവ മുദ്രാവാക്യങ്ങളോടെയാണ് പ്രിയ കലാലയം സീതാറാമിനെ യാത്രയാക്കിയത്.

































