കോണ്‍ഗ്രസ് നേതാവും വയനാട് മുന്‍ എം.പിയുമായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വയനാട്ടിലെത്തില്ല. പ്രതികൂല കാലാവസ്ഥ കാരണം. ഇരുവരും സന്ദർശനം മാറ്റി. എംപിമാർ എക്സിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. നേരത്തെ ഡല്‍ഹിയില്‍ നിന്ന് മൈസൂരിലേക്ക് പ്രത്യേക വിമാനത്തിലെത്തുന്ന രാഹുല്‍ ഉച്ചയോടെ ഉരുൾപൊട്ടൽ ബാധിത പ്രദേശങ്ങളും ദുരിതബാധിതരെയും സന്ദർശിക്കാൻ മേപ്പാടിയിലെത്തുമെന്ന് അറിയിച്ചിരുന്നു.
രാഹുൽ ഗാന്ധിയുടെ എക്സിലെ പോസ്റ്റ്-
ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്ന കുടുംബങ്ങളെ കാണാനും സ്ഥിതിഗതികൾ വിലയിരുത്താനും ഞാനും പ്രിയങ്കയും നാളെ വയനാട് സന്ദർശിക്കാനിരിക്കുകയായിരുന്നു.
എന്നാൽ, ഇടതടവില്ലാതെ പെയ്യുന്ന മഴയും പ്രതികൂല കാലാവസ്ഥയും കാരണം ഞങ്ങൾക്ക് ഇറങ്ങാൻ കഴിയില്ലെന്ന് അധികൃതർ അറിയിച്ചു.
എത്രയും വേഗം ഞങ്ങൾ സന്ദർശിക്കുമെന്ന് വയനാട്ടിലെ ജനങ്ങൾക്ക് ഉറപ്പ് നൽകാൻ ഞാൻ ആഗ്രഹിക്കുന്നു. അതിനിടയിൽ, ഞങ്ങൾ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയും ആവശ്യമായ എല്ലാ സഹായവും നൽകുകയും ചെയ്യും.
ഈ വിഷമഘട്ടത്തിൽ വയനാട്ടിലെ ജനങ്ങൾക്കൊപ്പമാണ് ഞങ്ങളുടെ ചിന്തകൾ.
മേപ്പാടിയിലെ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, സെന്റ് ജോസഫ് യു.പി സ്‌കൂള്‍ എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ചതിന് ശേഷം വിംസ് ആശുപത്രിയിലും രാഹുൽ സന്ദര്‍ശനം നടത്താൻ തീരുമാനിച്ചിരുന്നു. എന്നാൽ ഇന്ന് ജില്ലയിൽ റെഡ് അലർട്ട് അടക്കം പ്രഖ്യാപിച്ച സാഹചര്യം കൂടി പരിഗണിച്ച് യാത്ര മാറ്റുകയായിരുന്നു.
































