ഡൽഹി എക്‌സൈസ് നയവുമായി ബന്ധപ്പെട്ട് സമൻസ് നൽകുന്നതിനായി എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിൻ്റെ (ഇഡി) സംഘം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ വസതിയിലെത്തി. എട്ട് അന്വേഷണ ഉദ്യോഗസ്ഥർ കെജ്‌രിവാളിൻ്റെ വസതിയിൽ പരിശോധന നടത്തി. മദ്യനയ കേസിൽ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് സമൻസയച്ചതുമായി ബന്ധപ്പെട്ട കേസിൽ കെജ്രിവാളിന് ഡൽഹി ഹൈക്കോടതി ഇടക്കാലാശ്വാസം നിഷേധിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് സംഭവവികാസം. ഇതിനിടെ വിഷയത്തിൽ അടിയന്തര വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ട് കെജ്‌രിവാളിൻ്റെ അഭിഭാഷക സംഘം സുപ്രീം കോടതിയെ സമീപിച്ചതായി വൃത്തങ്ങൾ അറിയിച്ചു.
മുതിർന്ന അഭിഭാഷകനായ അഭിഷേക് മനു സിംഗ്‌വിയുടെ നേതൃത്വത്തിലുള്ള നിയമസംഘം ഇ-ഫയലിംഗ് വഴിയാണ് കോടതിയെ സമീപിച്ചത്. ഇ.ഡിയുടെ നിർബന്ധിത നടപടികളിൽ നിന്ന് സംരക്ഷണം നൽകുന്നത് ഡൽഹി ഹൈക്കോടതി വിസമ്മതിച്ചതിനെതിരെ അടിയന്തര വാദം കേൾക്കണമെന്നാണ് ആവശ്യം.
നേരത്തെ ഡൽഹി മുഖ്യമന്ത്രിക്ക് അറസ്റ്റിൽ നിന്നും ഇടക്കാല സംരക്ഷണം നൽകാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. മദ്യനയക്കേസിൽ ഇഡി ചോദ്യം ചെയ്യാൻ സമൻസ് അയച്ച സാഹചര്യത്തിലാണ് കെജ്രിവാൾ കോടതിയെ സമീപിച്ചത്. ഇരുപക്ഷവും കേട്ടിട്ടുണ്ടെന്നും ഈ ഘട്ടത്തിൽ സംരക്ഷണം നൽകാനാകില്ലെന്നും കോടതി അറിയിച്ചു. ജസ്റ്റിസുമാരായ സുരേഷ് കുമാർ കൈറ്റും മനോജ് ജെയ്നും അടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്. സമൻസ് ചോദ്യം ചെയ്തുള്ള അദ്ദേഹത്തിൻ്റെ പ്രധാന ഹർജി ഏപ്രിൽ 22 ന് വാദം കേൾക്കാൻ തീരുമാനിച്ചപ്പോൾ കൂടുതൽ പരിഗണനയ്ക്കായി സംരക്ഷണം ആവശ്യപ്പെട്ടുള്ള മുഖ്യമന്ത്രിയുടെ അപേക്ഷ കോടതി പട്ടികപ്പെടുത്തി.

































