കൊച്ചി: സംസ്ഥാന ജലസേചനവും ഭരണവും വകുപ്പിന് കീഴിലുള്ള മേജർ – മൈനർ ഇറിഗേഷൻ എന്നിവക്ക് കീഴിൽ പ്രവർത്തിക്കുന്ന പമ്പ് ഹൗസുകളിൽ സി. എൽ.ആർ തസ്തികകളിലേക്കുള്ള നിയമനങ്ങൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നടത്തണമെന്നുള്ള സർക്കാർ ഉത്തരവ് കഴിഞ്ഞ രണ്ടു വർഷക്കാലമായി അട്ടിമറിക്കപ്പെടുകയാണന്നാണ് ആക്ഷേപമുള്ളത്.സംസ്ഥാനത്ത് ലക്ഷക്കണക്കിന് യുവതി ,യുവാക്കൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ പേര് ചേർക്കപ്പെട്ട് കാത്തിരുപ്പ് തുടങ്ങിയിട്ട് വർഷങ്ങൾ പിന്നിടുന്നു. കാലങ്ങളായി ജലസേചനവും ഭരണവും വകുപ്പിനു കീഴിലുള്ള മേജർ-മൈനർ സെക്ഷനുകളിൽപ്പെട്ട പമ്പ് ഹൗസുകളിൽ അതാത് സമയങ്ങളിൽ അധികാരത്തിൽ വരുന്ന വകുപ്പ് മന്ത്രിമാരുടെ രാഷ്ട്രീയ പാർട്ടികളുടെ യൂണിയനിൽപ്പെട്ട ആൾക്കാരെയാണ് ഈ സ്ഥാനങ്ങളിലേക്ക് താൽക്കാലിക ജീവനക്കാരായി നിയമിച്ചു കൊണ്ടിരുന്നത്.

രണ്ടായിരത്തി പതിനൊന്നിൽ ജലസേചനവും ഭരണവും ചീഫ് എഞ്ചിനീയറുടെ 27 – 12 – 2011 ലെ കത്ത് പ്രകാരം ജലസേചന വകുപ്പിലെ എച്ച്.ആർ, സി.എൽ ആർ, ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് 1740 എച്ച്.ആർ, സി.എൽ.ആർ ജീവനക്കാരുടെ യോഗ്യതകൾ പരിശോധിക്കുകയും 834 പേരെ അർഹതാ പട്ടികയിൽ ചേർക്കുകയും ചെയ്തിരുന്നു. 1-1-2011 -ൽ ചുരുങ്ങിയത് 500 ദിവസം സർവീസ് പൂർത്തീകരിച്ചവരും അന്നേവർഷം സർവീസിൽ 10 വർഷം സേവനം പൂർത്തീകരിച്ചവരും 58 വയസ്സ് കവിയാത്തവരുമായ എച്ച്.ആർ, സി.എൽ.ആർ ജീവനക്കാരെ എസ്.എൽ.ആർ ആയിമാറ്റി നിയമിക്കുന്നതിന് നടപടികൾ സ്വീകരിക്കുകയും അത് പ്രകാരം യോഗ്യതയുളള താൽക്കാലിക ജീവനക്കാരെ എസ്.എൽ.ആർ ആയി സ്ഥാനക്കയറ്റം നൽകി ജോലി കൊടുക്കുകയും ചെയ്തിരുന്നു.

എന്നാൽ സർക്കാർ നിർദ്ദേശിച്ച യോഗ്യതകളുണ്ടായിട്ടും പലരും തഴയപ്പെടുകയും പിന്നീട് അവർ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ മുമ്പായി കേസ് നൽകിയാണ് ജോലിയിൽ പ്രവേശിച്ചത്. ഇവർക്ക് 2013 – മുതൽ ജോലിയിൽ പ്രവേശിക്കപ്പെട്ട സമയം വരെയുള്ള മുൻകാല പ്രാബല്യം നൽകുവാൻ കോടതി നിർദ്ദേശിച്ചു എങ്കിലും ഇത് വരെ ആർക്കും നൽകിയിട്ടില്ല.നിയമിക്കപ്പെട്ട ഭൂരിപക്ഷം ജീവനക്കാരിലും നല്ലൊരു ശതമാനം ആൾക്കാരും സർവീസ് പൂർത്തീകരിച്ച് പിരിഞ്ഞുപോയിട്ടുള്ളതും ഈ ഒഴിവിലേക്ക് പുതിയതായി നിയമനങ്ങൾ ഒന്നും തന്നെ നടന്നിട്ടില്ലാത്തതുമാകുന്നു. കേരളത്തിലെ കാർഷിക മേഖലയുമായി ബന്ധപ്പെട്ട് ജലസേചന മാർഗങ്ങൾക്ക് വേണ്ടി സ്ഥാപിക്കപ്പെട്ടിട്ടുള്ള പമ്പ് ഹൗസുകളിൽ സി.എൽ.ആർ ജീവനക്കാരുടെ ഒഴിവിലേക്ക് പുതിയ ആൾക്കാരെ നിയമിക്കുമ്പോൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി 179 ദിവസത്തേക്ക് നിയമനങ്ങൾ നടത്തണമെന്നുള്ള ഉത്തരവ് പാലിക്കപ്പെടുന്നില്ല എന്ന ആക്ഷേപം നിലനിൽക്കുന്നു. 3 – 7 – 2023 ൽ ധനകാര്യ പി.ആർ.സി.സി വകുപ്പിനുവേണ്ടി ഗവർണറുടെ ഉത്തരവ് പ്രകാരം ഇറക്കപ്പെട്ടിരിക്കുന്ന ഉത്തരവിലും എസ്.എൽ ആർ , സി.എൽ.ആർ ജീവനക്കാരെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി മാത്രമേ നിയമിക്കാവു എന്നും ഈ വ്യവസ്ഥകളിൽ വീഴ്ച വരുത്തുന്ന നിയന്ത്രണ ഉദ്യോഗസ്ഥനു മേൽ ശക്തമാകുന്ന നടപടിയുണ്ടാകുമെന്നും സർക്കാർ ഇറക്കിയ ഉത്തരവിൽ പറയുന്നു .എന്നാൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ പേര് ചേർക്കപ്പെട്ട് കാത്തിരിക്കുന്ന ഉദ്യോഗാർഥികളെ ഈ സ്ഥാനങ്ങളിലേക്ക് നിയമിക്കാതെ വകുപ്പ് കൈകാര്യം ചെയ്യുന്ന പാർട്ടിയുടെ യൂണിയൻ അനുഭാവികളെ ഒരു മാനദണ്ഡവും നോക്കാതെ നിയമിക്കുവാനുള്ള അണിയറ നീക്കങ്ങൾ നടക്കുന്നതായി ആക്ഷേപമുണ്ട്. ഇത്തരത്തിൽ തിരഞ്ഞെടുക്കപ്പെടുന്നവർ 60 വയസ്സിന് മേൽ പ്രായമുള്ളവരാണ് എന്നതാണ് കൗതുക കരം. ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കുവാൻ ഒരുങ്ങുകയാണ്ചില ഉദ്യോഗാർത്ഥികൾ































