പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. പ്രളയത്തിൽ കേന്ദ്ര സഹായം തേടിയാണ് സന്ദർശനം. സംസ്ഥാനത്തെ പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
തെക്കൻ ജില്ലകളിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 2000 കോടി രൂപ ഉടൻ അനുവദിക്കണമെന്ന ആവശ്യവും അദ്ദേഹം ഉന്നയിച്ചു. ശക്തമായ മഴയിൽ തെക്കൻ തമിഴ്‌നാട്ടിലെ ഭൂരിഭാഗം നദികളും കരകവിഞ്ഞൊഴുകുകയാണ്. താഴ്ന്ന പ്രദേശങ്ങളിൽ മുഴുവനും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. ഇവിടെയുള്ള ജനങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി താമസിപ്പിച്ചിരിക്കുകയാണ്.
അതേസമയം, ദുരന്തനിവാരണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ ജില്ലകളിൽ നിരവധി എൻഡിആർഎഫ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്. റെയിൽവേ ട്രാക്കിൽ വെള്ളക്കെട്ട് രൂക്ഷമായതിനാൽ വിവിധ സംസ്ഥാനങ്ങളിലേക്കടക്കം സർവീസ് നടത്തുന്ന നിരവധി ട്രെയിനുകൾ റദ്ദ് ചെയ്തു. കൂടാതെ, കന്യാകുമാരി, ഉൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്

































