വരുന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ നിന്നും മത്സരിക്കുന്നത് താനായിരിക്കുമെന്ന സൂചന നൽകി നിലവിലെ എം പി ശശി തരൂർ അതേസമയം അടുത്ത തവണ തൻ്റെ അവസാന മത്സരമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരു സ്വകാര്യ ചാനലിൻ്റെ പ്രത്യേക അഭിമുഖ പരിപാടിയിൽ സംസാരിക്കവേയാണ് ലോക്സഭ തിരഞ്ഞെടുപ്പ് സംബന്ധിച്ച ചില തുറന്നു പറച്ചിലുകളുമായി അദ്ദേഹം രംഗത്തെത്തിയത്. തിരുവനന്തപുരത്ത് കോൺഗ്രസ് സ്ഥാനാർത്ഥിയായി താൻ മത്സരിക്കുമ്പോൾ ബിജെപി സ്ഥാനാർത്ഥിയായി പ്രധാനമന്ത്രി നരേന്ദ്രമോദി എത്തിയാൽ എന്തു സംഭവിക്കുമെന്ന് അവതാരകൻ്റെ ചോദ്യത്തിനും അദ്ദേഹം രസകരമായി മറുപടി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്തു വന്ന് മത്സരിച്ചാലും തന്നെ തോൽപ്പിക്കാൻ കഴിയില്ലെന്നാണ് അദ്ദേഹം അഭിമുഖത്തിലൂടെ വ്യക്തമാക്കിയത്. ശശി തരൂരിൻ്റെ എതിരാളിയായി നരേന്ദ്രമോദി എത്തിയാൽ എന്തു സംഭവിക്കുമെന്ന് അവതാരകൻ്റെ ചോദ്യത്തിനാണ് താൻ തോൽക്കില്ലെന്ന് അദ്ദേഹം മറുപടി നൽകിയത്. `ഇത്തവണ കൂടി തിരുവനന്തപുരത്ത് മത്സരിക്കാൻ തനിക്ക് താല്പര്യമുണ്ട്. എന്നാൽ അതും താൻ മാത്രം തീരുമാനിച്ചാൽ പോരാ. അന്തിമ തീരുമാനം എടുക്കേണ്ടത് പാർട്ടിയാണ്. ജനങ്ങൾക്ക് എന്നെ അറിയാം. എൻ്റെ സേവനം അവർ കണ്ടിട്ടുണ്ട്. എന്നെയും കണ്ടിട്ടുണ്ട്. എനിക്ക് എന്തൊക്കെ ഗുണങ്ങളുണ്ടെന്നും ഇല്ലെന്നുമൊക്കെ ജനങ്ങൾക്ക് നന്നായറിയാം. എന്നെ മതിയായി എന്ന് അവർക്ക് തോന്നലുണ്ടെങ്കിൽ അത് പ്രകടിപ്പിക്കാൻ അവർക്ക് അവകാശമുണ്ട്. അവരുടെ എംപിയെ അവർക്ക് മാറ്റിയെടുക്കാം´- തരൂർ ചൂണ്ടിക്കാട്ടി.
ആദ്യമായി രാഷ്ട്രീയത്തിലേക്ക് വരുമ്പോൾ തനിക്കൊരു സ്വപ്നമുണ്ടായിരുന്നു എന്നും എന്നാൽ അത് നടന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വിദേശകാര്യ മന്ത്രി ആവുക എന്നുള്ളതായിരുന്നു എൻ്റെ സ്വപ്നം. എന്നാൽ അത് യാഥാർത്ഥ്യമായില്ല. എൻ്റെ സ്വപ്നം ഇനി ജനങ്ങളുടെ കയ്യിലാണ് . പാർട്ടി എന്നോട് ആവശ്യപ്പെടുകയാണെങ്കിൽ നാലാം തവണയും ഞാൻ തിരുവനന്തപുരത്ത് മത്സരിക്കും. അതുതന്നെ അവസാന മത്സരമായിരിക്കുമെന്നും ശശി തരൂർ പറഞ്ഞു. ഒരു തവണ കൂടി എംപിയാകട്ടെ എന്നും അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചു.
അതേസമയം നിയമസഭയിലേക്ക് മത്സരിക്കുമോ എന്നുള്ള ചോദ്യത്തിന് ഇപ്പോൾ അതിനെക്കുറിച്ച് ചിന്തിക്കുവാനുള്ള സമയമല്ല എന്നായിരുന്നു ശശി തരൂർ പറഞ്ഞത്. ഇപ്പോൾ ഞാൻ ലക്ഷ്യമിടുന്നത് ലോക്സഭയാണ്. അത് കഴിഞ്ഞ് മറ്റു തീരുമാനങ്ങൾ. ആ സമയത്ത് രാഷ്ട്രീയ സാഹചര്യവും മറ്റും നോക്കിയിട്ട് നിയമസഭയിൽ മത്സരിക്കുന്ന കാര്യം തീരുമാനിക്കുമെന്നും ശശി തരൂർ വ്യക്തമാക്കി.

































