കെ-ഫൈ പദ്ധതിയിൽ നിർണായക പ്രഖ്യാപനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. 2000 പൊതു ഇടങ്ങളിൽ കൂടി ഇനി സൗജന്യ വൈഫൈ ലഭ്യമാകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാന സര്ക്കാര് നടപ്പാക്കുന്ന കെ-ഫൈ പദ്ധതി വഴി ഐടി മിഷൻ മുഖാന്തരമാണ് ഹോട്ട്സ്പോട്ടുകൾ ഒരുക്കുന്നത്. ഇതിനായി 20 കോടിയുടെ പദ്ധതിക്കാണ് ഭരണാനുമതി നൽകിയത്.
നിരവധി ബസ് സ്റ്റാൻഡുകൾ, ജില്ലാ ഭരണ കേന്ദ്രങ്ങൾ, പഞ്ചായത്ത് കേന്ദ്രങ്ങൾ, പാർക്കുകൾ, പ്രധാന സർക്കാർ ഓഫീസുകൾ, ലൈബ്രറികൾ, പ്രധാന സർക്കാർ ആശുപത്രികൾ എന്നിവിടങ്ങളിൽ ഇതിനകം വൈഫൈ സൗകര്യം ഒരുക്കിയിട്ടുണ്ട്. അതിനു പുറമേയാണ് പുതിയ 2000 വൈഫൈ ഹോട്ട്സ്പോട്ടുകൾ കൂടി തയ്യാറാക്കുന്നത്.
സാങ്കേതിക വിദ്യയുടെ ഗുണഫലം ലഭ്യമാക്കുന്നതോടൊപ്പം സർക്കാർ സേവനങ്ങൾ സുതാര്യവും അനായാസവുമായി എല്ലാ ജനവിഭാഗങ്ങൾക്കും ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഏല്ലാവർക്കും പബ്ലിക്ക് വൈഫൈ സൗകര്യമുറപ്പാക്കുന്ന കെ ഫൈ ഉൾപ്പെടെ ഈ രംഗത്ത് നടപ്പാക്കുന്ന പദ്ധതികളിലൂടെ സമ്പൂർണ ഡിജിറ്റൽ സംസ്ഥാനമെന്ന ലക്ഷ്യത്തിലേക്കടുക്കുകയാണ് നാമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഏതൊക്കെ കേന്ദ്രങ്ങളിലാകും പുതിയ വൈഫൈ ഹോട്ട്സ്പോട്ടുകൾ എന്നതുസംബന്ധിച്ച വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. വൈകാതെ തന്നെ ഇതുസംബന്ധിച്ച റിപ്പോർട്ടും പുറത്തുവന്നേക്കും.































