കർണാടകയിലെ മുൻ ബിജെപി സര്‍ക്കാരിനെതിരായ 40 ശതമാനം കമ്മീഷന്‍ എന്ന ആരോപണത്തില്‍ നടപടിയുമായി കോടതി. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എന്നിവര്‍ക്ക് കോടതി സമന്‍സ് അയച്ചു. മാര്‍ച്ച് 28 ന് പ്രത്യേക എംപി/എംഎല്‍എ കോടതിയില്‍ നേതാക്കള്‍ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ബിജെപിയുടെ ലീഗല്‍ യൂണിറ്റിലെ അഭിഭാഷകനായ വിനോദ് കുമാര്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നല്‍കിയ പരാതിയിലാണ് നടപടി.
കഴിഞ്ഞ വര്‍ഷം കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി, ബിജെപി സര്‍ക്കാരിനെ ആക്രമിക്കാന്‍ കോണ്‍ഗ്രസ് ഈ കമ്മീഷന്‍ ആരോപണങ്ങള്‍ ഉപയോഗിക്കുകയും മുന്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ മുഖമുള്ള ‘പേസിഎം’ പോസ്റ്ററുകള്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു. ബിജെപി ഭരണത്തിന് കീഴില്‍ 40 ശതമാനം കമ്മീഷന്‍ നിരക്ക് എങ്ങനെയാണ് സാധാരണമായത് എന്ന് എടുത്തുകാട്ടാനാണ് കോണ്‍ഗ്രസ് പ്രചാരണം ആരംഭിച്ചത്. ’40 ശതമാനം സര്‍ക്കാര്‍’ എന്ന വെബ്സൈറ്റിലേക്ക് എത്തുന്ന രീതിയിലായിരുന്നു പോസ്റ്ററുകളിലെ ക്യുആര്‍ കോഡ്. 40 ശതമാനം കമ്മീഷന്‍ ആരോപണങ്ങളില്‍ ആറാഴ്ചക്കകം അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് കര്‍ണാടക ഹൈക്കോടതി കഴിഞ്ഞ ആഴ്ച സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ വര്‍ഷം മേയില്‍ കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് മൂന്ന് മാസത്തിന് ശേഷം, മുന്‍ ബിജെപി സര്‍ക്കാരിനെതിരായ ആരോപണങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടു. കഴിഞ്ഞയാഴ്ച കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി കര്‍ണാടക സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കുകയും 40 ശതമാനത്തിന് പകരം കോണ്‍ഗ്രസ് ഭരണം 50 ശതമാനം കമ്മീഷനുകള്‍ വാങ്ങുകയും ചെയ്തുവെന്ന് പറഞ്ഞത് ശ്രദ്ധേയമാണ്.
കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ബി ശിവരാമു സ്വന്തം പാര്‍ട്ടിക്കെതിരെ അഴിമതിയാരോപണം ഉന്നയിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് പ്രഹ്ലാദ് ജോഷിയുടെ പരാമര്‍ശം. കോണ്‍ഗ്രസിന്റെ കീഴില്‍ സംസ്ഥാനത്തെ സ്ഥിതി കൂടുതല്‍ വഷളായെന്നായിരുന്നു ശിവരാമു അവകാശപ്പെട്ടത്.
ഇതിനിടെ നടി ഐശ്വര്യ റായ് ബച്ചനെതിരെ രാഹുൽ ഗാന്ധി അധിക്ഷേപകരമായ പരാമർശം നടത്തിയെന്ന ആരോപണം ഉന്നയിച്ച് ബിജെപി രംഗത്തെത്തി. നടിയെ അപമാനിച്ച രാഹുൽ ഗാന്ധി കന്നഡക്കാരെയും അപമാനിക്കുകയായിരുന്നു എന്നാണ് ബിജെപിയുടെ ആരോപണം. ഐശ്വര്യ റായ് ബച്ചനെ അവഹേളിച്ചതിലൂടെ രാഹുൽ ഗാന്ധി നിവാരത്തിലേക്ക് കൂപ്പുകുത്തിയെന്നും ബിജെപി പറഞ്ഞു.മുഖ്യമന്ത്രി സിദ്ധരാമയ്യയെ രൂക്ഷമായി വിമർശിച്ച ബിജെപി രാഹുൽ ഗാന്ധിയുടേത് കന്നഡ വിരുദ്ധ പരാമർശമാണെന്നും ആരോപിച്ചു.
ഇന്ത്യക്കാർ രാഹുൽ ഗാന്ധിയെ നിരന്തരം ഒഴിവാക്കിക്കൊണ്ടിരിക്കുകയാണ്. ഈ തിരസ്‌കരണത്തിൽ നിരാശനായ രാഹുൽ ഇന്ത്യയുടെ അഭിമാനമായ ഐശ്വര്യ റായിയെ അപമാനിക്കുന്ന നിലയിലേക്ക് കൂപ്പുകുത്തിക്കഴിഞ്ഞു. രാജ്യത്തിൻ്റെ അധികാരം കെെവശം വച്ചുകൊണ്ടിരുന്നു ഒരു `രാജവംശ´ത്തിൻ്റെ നാലാം തലമുറയിലെ അംഗം ഇന്ത്യയ്ക്ക് ബഹുമതികൾ നേടിത്തന്ന ഐശ്വര്യ റായിക്കെതിരെ ഇപ്പോൾ കുപ്രചരണങ്ങൾ നടത്തുന്നുവെന്നും കർണാടക ബിജെപി എക്സിൽ പോസ്റ്റ് ചെയ്തു.

































