കാട്ടാന ആക്രമണത്തിൽ മരിച്ചവരുടെ വീടുകൾ സന്ദർശിക്കാനായി എംപിയും കോൺഗ്രസ് മുൻദേശീയ അധ്യക്ഷനുമായ രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിലെത്തും. ശനിയാഴ്‌ച രാത്രി എട്ടുമണിയോടെ വരാണസിയിൽ നിന്നുള്ള പ്രത്യേക വിമാനത്തിൽ രാഹുൽ ഗാന്ധി കണ്ണൂർ വിമാനത്താവളത്തിലെത്തി. വെള്ളിയാംപറമ്പിലെ ഗ്രീൻ പ്ലാനറ്റ് റിസോർട്ടിലാണ് താമസം. ഇന്ന് പുലർച്ച അഞ്ചു മണിയോടെ റോഡ് മാർഗം വയനാട്ടിലേക്ക് തിരിക്കുമെന്നാണ് വിവരങ്ങൾ, ഭാരത് ജോഡോ ന്യായ് യാത്രക്ക് ചെറിയ ഇടവേള നൽകിയാണ് രാഹുൽ വയനാട്ടിൽ എത്തുന്നത്. കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച അജീഷിൻ്റെയും പോളിൻ്റെയും വീടുകൾ രാഹുൽ ഗാന്ധി സന്ദർശിക്കും. ഇന്ന് ഉച്ച വരെ മണ്ഡലത്തിൽ തങ്ങിയ ശേഷം മൂന്നു മണിയോടെ പ്രയാഗ് രാജിലേക്ക് തിരിക്കുമെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ നൽകുന്ന വിവരങ്ങൾ.
അതേസമയം, വയനാട്ടിലെ വന്യജീവി ആക്രമണത്തെ തുടർന്നുണ്ടായ സ്ഥിതിഗതികൾ വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേർന്നു. വന്യമൃഗങ്ങൾ ജനവാസ മേഖലയിൽ വരുന്നത് കണ്ടെത്താൻ 250 പുതിയ ക്യാമറകൾ കൂടി സ്ഥാപിക്കാൻ യോഗം തീരുമാനിച്ചു. വനം പൊലീസ്, റവന്യൂ തുടങ്ങിയ വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കും. അതിർത്തി സംസ്ഥാനങ്ങളുമായുള്ള ഏകോപനയോഗത്തിന് ശേഷം കർണ്ണാടകയിൽ നിന്ന് 25 വനംവകുപ്പ് ഉദ്യോഗസ്ഥർ ആനയെ പിടികൂടാനുള്ള സംഘത്തോടൊപ്പമുണ്ട്. ആവശ്യമുള്ള ഇടങ്ങളിൽ പൊലീസ്, വനംവകുപ്പ് ജീവനക്കാരുടെ സാന്നിധ്യം ശക്തിപ്പെടുത്താനും മുഖ്യമന്ത്രി നിർദേശം നൽകി.
ജനങ്ങൾക്കിടയിൽ ശക്തമായ ബോധവൽക്കരണം നടത്താനുള്ള ഇടപെടൽ ഉണ്ടാകും. മൈക്ക് പ്രചരണവും ലോക്കൽ പൊലിസ് സ്റ്റേഷൻ വഴിയുള്ള പ്രചരണവും നടത്തുന്നുണ്ട്. പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ മന്ത്രിമാരുടെ നേതൃത്വത്തിൽ ഉന്നതതലയോഗം വിളിക്കാനും മുഖ്യമന്ത്രി നിർദേശിച്ചു. റവന്യൂ വനം, തസദൃശസ്വയംഭരണം മന്ത്രിമാരുടെ നേതൃത്വത്തിൽ വയനാട് കലക്ട്രേറ്റിൽ യോഗം ചേരും. ജില്ലയിലെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുക്കും:
യോഗത്തിൽ ചീഫ് സെക്രട്ടറി ഡോ. വേണു വി. സംസ്ഥാന പൊലിസ് മേധാവി ഷെയിഖ് വർവേഷ് സാഹിബ്. എഡിജിപിമാരായ മനോജ് എബ്രഹം. എം ആർ അജിത് കുമാർ, വനം വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ ആർ ജ്യോതിലാൽ, വനം വകുപ്പ് മേധാവി ഗംഗ സിപ് അഡിഷണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ പി. പുകഴേന്തി, ചീഫ് വൈൽഡ് ലൈഫ് വാർഡൻ ജയപ്രസാർ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ എന്നിവർ പങ്കെടുത്തു.

































