അബുദാബി: യുഎഇയില്‍ പ്രവാസി ഇന്ത്യക്കാരെ മലയാളത്തിലും മറ്റ് ദക്ഷിണേന്ത്യൻ ഭാഷകളിലും അറബിയിലും അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിറഞ്ഞ കൈയടികളോടെയാണ് ‘അഹ്ലൻ മോദി’ പരിപാടിയിലേക്ക് സദസ് പ്രധാനമന്ത്രിയെ വരവേറ്റത്. ‘ഭാരത്-യുഎഇ ദോസ്തി സിന്ദാബാദ്’ എന്ന് പറഞ്ഞാണ് പ്രസംഗം ആരംഭിച്ചത്. നിങ്ങളുടെ സ്നേഹം അനുഭവിക്കാൻ കഴിയുന്നുവെന്നും ജന്മനാടിന്‍റെ മധുരവുമായാണ് താൻ എത്തിയതെന്നും നരേന്ദ്ര മോദി പറഞ്ഞു. യുഎഇ പ്രസിഡന്‍റിനെ സഹോദരൻ എന്നും മോദി പ്രസംഗത്തില്‍ വിശേഷിപ്പിച്ചു. മലയാളത്തിലും മറ്റു ദക്ഷിണേന്ത്യന്‍ ഭാഷകളിലും സംസാരിച്ചതിന് പിന്നാലെ അറബിയിലും ഹിന്ദിയിലും മോദി പ്രസംഗിച്ചു. അറബിയില്‍ സംസാരിക്കാൻ ശ്രമിക്കുകയാണെന്നും ഉച്ചാരണത്തില്‍ തെറ്റുണ്ടാകാമെന്നും നരേന്ദ്ര മോദി പറഞ്ഞു.
“2019ൽ യുഎഇയുടെ പരമോന്നത ബഹുമതി നൽകി എന്നെ ആദരിച്ചു. ഇത് എനിക്കുള്ള ബഹുമതിയില്ല. ഭാരതത്തിലെ കോടിക്കണക്കിന് ജനങ്ങൾക്കുള്ളതാണ്. ഷേഖ് മുഹമ്മദിനെ കാണുമ്പോഴെല്ലാം ഇന്ത്യൻ ജനതയെക്കുറിച്ച് എന്നും പ്രശംസിക്കാറുണ്ട്. ഇന്ത്യ യുഎഇ ബന്ധം ഓരോ ദിവസവും ദൃഢമായി കൊണ്ടിരിക്കുകയാണ്. അബുദാബിയിൽ ക്ഷേത്രം വിശ്വാസികൾക്ക് സമർപ്പിക്കാനുള്ള ചരിത്രമുഹൂർത്തമാണ് വന്നെത്തിയിരിക്കുന്നത്. ഇന്ത്യ-യുഎഇ ദൃഢബന്ധം വ്യക്തമാണ്”- നരേന്ദ്ര മോദി പറഞ്ഞു.

































