പാർലമെന്റ് അതിക്രമ കേസിൽ ചോദ്യം ചെയ്യുന്നതിനായി രണ്ടുപേരെ കൂടി ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു കർണാടകയിലെ ബാഗൽകോട്ടിൽ നിന്ന് വിരമിച്ച ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിന്റെ മകൻ സായി കൃഷ്ണയാണ് ഇവരിൽ ഒരാൾ. ഇന്നലെ രാത്രി 10 മണിയോടെബാഗൽകോട്ടിലെ വീട്ടിൽ നിന്നാണ് ഡൽഹി പൊലിസ് ഇയാളെ കസ്റ്റഡിയിലെടുത്തത് ഇയാളെ ചോദ്യം ചെയ്യുന്നതിനായി രാജ്യതലസ്ഥാനത്തേക്ക് കൊണ്ടുവരികയാണ്. ഡിസംബർ 13 ന് ലോക്‌സഭാ ചേംബറിൽ കയറുകയും കാനിസ്റ്ററുകളിൽ നിന്ന് മഞ്ഞ നിറത്തിലുള്ള വാതകം പുറന്തള്ളാൻ ശ്രമിക്കുകയും ചെയ്ത പാർലമെന്റ് നുഴഞ്ഞുകയറ്റക്കാരിൽ ഒരാളായ മനോരഞ്ജൻ ഡിയുടെ സുഹൃത്താണ് ടെക്കിയായ സായ് കൃഷ്ണ. ഭീകരവിരുദ്ധ നിയമം, നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം എന്നിവ പ്രകാരം ഇപ്പോൾ കുറ്റം ചുമത്തപ്പെട്ട നാല് പ്രതികളിൽ മനോരഞ്ജനും ഉൾപ്പെടുന്നു. ബെംഗളൂരുവിലെ എഞ്ചിനീയറിംഗ് കോളേജിലെ ബാച്ച്‌മേറ്റ്‌സായിരുന്നു സായികൃഷ്ണയും മനോരഞ്ജനും.
ഉത്തർപ്രദേശിലെ ജലൗൺ സ്വദേശി അതുൽ കുൽശ്രേഷ്ഠയാണ് ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്ത മറ്റൊരാൾ. ‘ബച്ച’ എന്നറിയപ്പെടുന്ന അതുലിന് മുൻകാല ക്രിമിനൽ രേഖകളോ രാഷ്ട്രീയ ബന്ധമോ ഇല്ലെന്നും എന്നാൽ വിദ്യാർത്ഥി ജീവിതം മുതൽ ഷഹീദ് ഭഗത് സിംഗിന്റെ പ്രത്യയശാസ്ത്രത്തിൽ അഭിനിവേശമുള്ളയാളായിരുന്നുവെന്നും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
പാർലമെന്റ് നുഴഞ്ഞുകയറ്റക്കാരുമായി ഫേസ്‌ബുക്കിൽ ചാറ്റ് ചെയ്തതെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇയാളെയും ഡൽഹി പോലീസ് ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഭഗത് സിംഗ് ഫാൻസ് ക്ലബ്ബുമായി ബന്ധമുള്ള അതുൽ യോഗങ്ങൾ സംഘടിപ്പിക്കുകയും കർഷക സമരത്തിലും പങ്കെടുക്കുകയും ചെയ്തിരുന്നു. മാധ്യമ പ്രവർത്തകർ അതുലിന്റെ വീട്ടിലെത്തിയപ്പോൾ പ്രതികരിക്കാൻ വീട്ടുകാർ തയ്യാറായില്ല. അതുലിന് രണ്ട് ആൺമക്കളും ഒരു മകളുമുണ്ട്.
പാർലിമെന്റെ അതിക്രമ കേസിൽ ഇതുവരെ ആറ് പേരാണ് അറസ്റ്റിലായത്. ലോക്സഭയിൽ അതിക്രമിച്ച് കയറിയ മനോരഞ്ജൻ, സാഗർ ശർമ, പാർലമെന്റിന് പുറത്ത് പ്രതിഷേധിച്ച അമോൽ ഷിൻഡെ, നീലം ആസാദ് എന്നിവരും, സുരക്ഷാ വീഴ്ചയുടെ സൂത്രധാരനെന്ന് കരുതുന്ന ലളിത് ഝാ, ഝായെ സഹായിച്ചെന്ന് ആരോപിക്കപ്പെടുന്ന മഹേഷ് കുമാവത് എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്.
അതേസമയം ഡിസംബർ 13 ന് പാർലമെന്റിലുണ്ടായ സുരക്ഷാ വീഴ്ച്ചയുമായി ബന്ധപ്പെട്ട് ഇതുവരെ ആറ് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മണിപ്പൂരിലെ അശാന്തി, തൊഴിലില്ലായ്മ, കർഷകരുടെ പ്രശ്നങ്ങൾ എന്നിവ ശ്രദ്ധയിൽപ്പെടുത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് നുഴഞ്ഞുകയറ്റക്കാർ പോലീസിനോട് പറഞ്ഞു. എന്നാൽ എല്ലാ കോണുകളും കേന്ദ്രികരിച്ച് അന്വേഷണം നടത്തുന്നുണ്ടെന്ന് പോലീസ് അറിയിച്ചു

































