യുവതി നൽകിയ പീഡന പരാതി നിഷേധിച്ച് ജെഎസ്ഡബ്ല്യു ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ സജ്ജൻ ജിൻഡാൽ കുറ്റാരോപണം തെറ്റും അടിസ്ഥാനരഹിതവുമാണെന്നും ജിൻഡാൽ ഒരു ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. “ഈ വ്യാജവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങൾ സജ്ജൻ ജിൻഡാൽ നിഷേധിക്കുന്നു. അന്വേഷണത്തിലുടനീളം പൂർണ സഹകരണം നൽകാൻ താൻ പ്രതിജ്ഞാബദ്ധനാണ്. അന്വേഷണം നടക്കുന്നതിനാൽ, ഈ ഘട്ടത്തിൽ കൂടുതൽ അഭിപ്രായം പറയുന്നതിൽ നിന്ന് വിട്ട്നിൽക്കുന്നു. കുടുംബത്തിന്റെ സ്വകാര്യതയെ മാനിക്കണമെന്ന് നിങ്ങളോട് അഭ്യർത്ഥിക്കുന്നു, ”ഞായറാഴ്ച പുറത്തിറക്കിയ ഒരു ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. 2021ൽ ദുബായിൽ നടന്ന ഒരു ക്രിക്കറ്റ് മത്സരത്തിൽവെച്ചാണ് താൻ ജിൻഡാലിനെ കണ്ടുമുട്ടിയതെന്ന് യുവതി പരാതിയിൽ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ജിൻഡാലിനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ബോന്ദ്ര-കുർള കോംപ്ലക്സ് പോലീസാണ് സജ്ജൻ ജിൻഡാലിനെതിരേ കേസ് രജിസ്റ്റർ ചെയ്തത്.
ജിൻഡാൽ തന്നെ വിവാഹം കഴിക്കാമെന്ന് വാഗ്‌ദാനം ചെയ്‌ത് ശാരീരികമായി ചൂഷണം ചെയ്‌തതായും യുവതി പരാതിയിൽ ആരോപിച്ചു. പിന്നീട് 2022 ജനുവരി 24ന് അയാൾ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നും പരാതിയിൽ പറയുന്നു. സംഭവങ്ങളിൽ ജിൻഡാൽ പിന്നീട് തന്നോട് ക്ഷമാപണം നടത്തിയതായും എന്നാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി അവകാശപ്പെട്ടു.
ഈ വർഷമാദ്യം പരാതി നൽകിയെങ്കിലും ബികെസി പൊലീസ് സ്വീകരിച്ചില്ല. തുടർന്ന് ബോംബെ ഹൈക്കോടതിയെ സമീപിച്ചു. പിന്നീട് കേസ് രജിസ്റ്റർ ചെയ്യാൻ കോടതി ഉത്തരവിടുകയായിരുന്നു. ഐപിസി സെക്ഷൻ 376, 354, 506 എന്നിവ പ്രകാരം ജിൻഡാലിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തതായി പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. കൂടുതൽ അന്വേഷണം നടന്നുവരുന്നതായും പൊലീസ് വ്യക്തമാക്കി.

































