ഫീസടക്കാൻ മിനിറ്റുകൾ വൈകിയതിനെത്തുടർന്ന് ദളിത് വിദ്യാർഥിക്ക് സീറ്റ് നിഷേധിച്ച സംഭവത്തിൽ സുപ്രീം കോടതി ഇടപെടൽ. വിദ്യാർത്ഥിയ്ക്ക് പ്രവേശനം നൽകണമെന്ന് ഐഐടി ധൻബാദിനോട് സുപ്രീം കോടതി നിർദ്ദേശിച്ചു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിൻ്റെ അദ്ധ്യക്ഷതയിലുള്ള ബെഞ്ചിന്റേതാണ് തീരുമാനം. യുവപ്രതിഭകളെ ഇല്ലാതാക്കാൻ അനുവദിക്കില്ലെന്ന് സുപ്രീം കോടതി അറിയിച്ചു. ഫീസ് അടക്കാനുള്ള സമയം കഴിഞ്ഞതോടെയാണ് വിദ്യാർത്ഥിക്ക് സീറ്റ് നഷ്ടപ്പെട്ടു എന്ന് സന്ദേശം ലഭിച്ചത്. പിന്നാലെ വിദ്യാർത്ഥി സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.
ജെഇഇ അഡ്വാൻസ് നേടിയ ദളിത് വിദ്യാർഥിയായ അതുൽ കുമാറിന് ദൻബാദ് ഐഐടിയിൽ ഇലക്ട്രിക്കൽ എൻജിനീയറിങ് വിഭാഗത്തിലാണ് സീറ്റ് ലഭിച്ചിരുന്നത്. അലോട്ട്മെന്റ് ലഭിച്ച് നാല് ദിവസത്തിനുള്ളിൽ സ്വീകാര്യത ഫീസ് ആയ 17500 രൂപ അടക്കാൻ നിർദേശം നൽകിയെങ്കിലും ദിവസവേതന തൊഴിലാളിയായ അതുലിന്റെ പിതാവിനും കുടുംബത്തിനും പണം കൃത്യസമയത്ത് കണ്ടെത്താൻ സാധിക്കാതെ വരികയായിരുന്നു. മിനിറ്റുകളുടെ വ്യത്യാസത്തിൽ ഫീസ് അടയ്ക്കാൻ സാധിക്കാത്തതിനാൽ സീറ്റ് നിഷേധിക്കുകയായിരുന്നു.
ഉത്തർപ്രദേശിലെ മുസാഫർനഗർ നിവാസിയും ദിവസ വേതനക്കാരൻ്റെ മകനുമായ കുമാർ സുപ്രീം കോടതിയെ സമീപിക്കുന്നതിന് മുമ്പ് ജാർഖണ്ഡ് ഹൈക്കോടതിയെയും മദ്രാസ് ഹൈക്കോടതിയെയും സമീപിച്ചിരുന്നു. മദ്രാസ് ഹൈക്കോടതിയാണ് വിഷയത്തിൽ സുപ്രീം കോടതിയെ സമീപിക്കാൻ നിർദേശം നൽകിയത്. ഉത്തർപ്രദേശിലെ മുസാഫർനഗർ ജില്ലയിലെ ടിറ്റോറ ഗ്രാമത്തിലാണ് അതുലും കുടുംബം താമസിക്കുന്നത്.
ദാരിദ്ര്യരേഖക്ക് താഴെയുള്ള കുടുംബത്തിൽ അതുലിന്റെ പിതാവ് ദിവസവേതനക്കാരനാണ്. അച്ഛൻ രാജേന്ദ്ര സുഹൃത്തുക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും സാമ്പത്തിക സഹായം സ്വീകരിച്ചാണ് അതുലിന്റെ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ജൂൺ 24 ന് വൈകുന്നേരം 4.45 നാണ് അതുലിൻ്റെ സഹോദരൻ്റെ ബാങ്ക് അക്കൗണ്ടിൽ പണം എത്തിയത്. അതുൽ അഡ്മിഷൻ വെബ്‌സൈറ്റിൽ ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്ത് ഫീസ് അടക്കാൻ തുടങ്ങിയപ്പോഴേക്കും സമയം വൈകുന്നേരം 5 മണി കഴിഞ്ഞിരുന്നു. പോർട്ടൽ ഫീസ് നിക്ഷേപം സ്വീകരിക്കില്ലെന്നും, അനുവദിച്ച സീറ്റ് റദ്ദാക്കിയെന്നും അറിയിക്കുകയായിരുന്നു.































