ജിദ്ദ: സാമൂഹികമാധ്യമങ്ങളിലൂടെ അനുചിതമായ വീഡിയോ ക്ലിപ്പിംഗുകൾ പ്രചരിപ്പിച്ച ഏതാനും ആരോഗ്യ പ്രവർത്തകർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. പ്രൊഫഷനൽ നൈതികതക്കും ആരോഗ്യ നിയമങ്ങൾക്കും വിരുദ്ധമായ വീഡിയോ ക്ലിപ്പിംഗുകൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നതായി ആരോഗ്യ മന്ത്രാലയത്തിന്റെ ശ്രദ്ധയിൽ പെടുകയായിരുന്നു.
ലംഘിക്കൽ, ഗുണഭോക്താക്കളോട് അനാദരവോടെ ഇടപഴകൽ, അഡ്മിറ്റിലുള്ള രോഗിക്കൊപ്പം അനുചിതമായ വീഡിയോ ക്ലിപ്പിംഗിൽ പ്രത്യക്ഷപ്പെടൽ എന്നീ നിയമ ലംഘനങ്ങളാണ് ആരോഗ്യ പ്രവർത്തകരുടെ ഭാഗത്ത് കണ്ടെത്തിയത്. റിയാദ്, തബൂക്ക്, ജിസാൻ എന്നിവിടങ്ങളിൽ പിടിയിലായ നിയമ ലംഘകരായ ആരോഗ്യ പ്രവർത്തകർക്കെതിരെ ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് മുഴുവൻ നിയമാനുസൃത നടപടികളും സ്വീകരിച്ചു
നിയമ നടപടികൾ സ്വീകരിക്കാൻ ഇവരെ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയിട്ടുണ്ട്. ഏറ്റവും ഉയർന്ന ഗുണനിലവാരമുള്ള ആരോഗ്യ സേവനങ്ങൾ നൽകാനും രോഗികളുടെ അവകാശങ്ങൾ സംരക്ഷിക്കാനുമുള്ള ആരോഗ്യ മന്ത്രാലയത്തിന്റെ കടമയുടെ അടിസ്ഥാനത്തിൽ, ആരോഗ്യ മേഖലയിൽ പ്രൊഫനൽ നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും ആരോഗ്യ പ്രവർത്തകരുടെ കാര്യക്ഷമത വർധിപ്പിക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നിയമ ലംഘകരെ കണ്ടെത്തി നടപടികൾ സ്വീകരിക്കുന്നത്.
ആരോഗ്യ പ്രവർത്തകർ ഹെൽത്ത് പ്രൊഫഷൻ പ്രാക്ടീസ് നിയമവും ചട്ടങ്ങളും പാലിക്കേണ്ടത് പ്രധാനമാണ്. ഇത് മനുഷ്യന്റെ ജീവിക്കാനുള്ള അവകാശം, സുരക്ഷ, അന്തസ്സ് എന്നിവയുടെ പരിധിയിൽ വ്യക്തിയുടെയും സമൂഹത്തിന്റെയും പ്രയോജനത്തിനായി തങ്ങളുടെ തൊഴിൽ ചെയ്യാൻ ആരോഗ്യ പ്രവർത്തകരെ നിർബന്ധിക്കുന്നു. സൗദി കമ്മീഷൻ ഫോർ ഹെൽത്ത് സ്പെഷ്യാൽറ്റീസ് പുറപ്പെടുവിച്ച ഹെൽത്ത് പ്രാക്ടീഷനർ എത്തിക്‌സ് ഗൈഡ് ശാസ്ത്രീയ ഗവേഷണം പോലുള്ള പ്രത്യേക സന്ദർഭങ്ങളിൽ ഒഴികെ രോഗികളെ ചിത്രീകരിക്കുന്നതും അവരുടെ ശരീര ഭാഗങ്ങൾ ചിത്രീകരിക്കുന്നതും നിരോധിച്ചിട്ടുണ്ട്. ഇത് ലംഘിക്കുന്ന ആരോഗ്യ പ്രവർത്തകരുടെ ലൈസൻസ് റദ്ദാക്കും.
മേൽപ്പറഞ്ഞ നിയമത്തിന്റെ എക്‌സിക്യൂട്ടീവ് ചട്ടങ്ങളിൽ വ്യക്തമാക്കിയിട്ടുള്ളവ ഒഴികെയുള്ള കേസുകളിൽ ആരോഗ്യ പ്രാക്ടീഷനർമാർ സ്വയം പരസ്യം ചെയ്യുന്നതും നേരിട്ടോ ഇടനിലക്കാരൻ മുഖേനെയോ തനിക്കു വേണ്ടി പരസ്യം ചെയ്യുന്നതും നിരോധിച്ചിട്ടുണ്ട്. പൊതുമൂല്യങ്ങൾക്കും ധാർമികതക്കും കോട്ടംതട്ടിക്കുന്ന വീഡിയോയും മറ്റും നിർമിക്കുന്നവർക്ക് സൈബർ ക്രൈം വിരുദ്ധ നിയമം അനുസരിച്ച് അഞ്ചു വർഷം വരെ തടവും 30 ലക്ഷം റിയാൽ വരെ പിഴയും ശിക്ഷ ലഭിക്കുമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

































