ജിദ്ദ: രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിൽ ലൈസൻസില്ലാതെ ടാക്സി സർവീസ് നടത്തിയ 826 പേരെ കഴിഞ്ഞ മാസം പിടികൂടിയതായി ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റി അറിയിച്ചു. ഇതോടെ ഏഴു മാസത്തിനിടെ എയർപോർട്ടുകളിൽ ലൈസൻസില്ലാതെ ടാക്സി സർവീസ് നടത്തി പിടിയിലായവരുടെ എണ്ണം 8,376 ആയി. രാജ്യത്തെ മുഴുവൻ എയർപോർട്ടുകളിലും ഇരുപത്തിനാലു മണിക്കൂറും സേവനം നൽകുന്ന ലൈസൻസുള്ള ടാക്സി കമ്പനികളുമായി മാത്രം യാത്രക്കാർ സഹകരിക്കണമെന്ന് ട്രാൻസ്പോർട്ട് അഥോറിറ്റി ആവശ്യപ്പെട്ടു.
കാര്യക്ഷമതക്കും ഗുണനിലവാര മാനദണ്ഡങ്ങൾക്കും വ്യവസ്ഥകൾക്കും അനുസൃതമായാണ് ഈ കമ്പനികൾ സേവനം നൽകുന്നത്. രാജ്യത്തെ എയർപോർട്ടുകളിൽ 3,600 ലേറെ ടാക്സസി കാറുകളും 54 റെന്റ് എ കാർ ഓഫീസുകളും പ്രവർത്തിക്കുന്നു. ഇവക്കു പുറമെ ലൈസൻസുള്ള ഓൺലൈൻ ടാക്‌സി കമ്പനികളുടെ സേവനവും ലഭ്യമാണ്. മറ്റു നിയമാനുസൃത ഗതാഗത ഓപ്ഷനുകളും എയർപോർട്ടുകളിൽ ലഭിക്കും.
ലൈസൻസില്ലാതെ എയർപോർട്ടുകളിൽ ടാക്‌സി സർവീസുകൾ നടത്തുന്നവർക്ക് 5,000 റിയാൽ പിഴ ചുമത്തും. കാറുകൾ കസ്റ്റഡിയിലെടുത്ത് യാർഡിലേക്ക് നീക്കാനും യാർഡിൽ സൂക്ഷിക്കാനുമുള്ള ചെലവ് നിയമ ലംഘകരിൽ നിന്ന് ഈടാക്കുമെന്നും ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റി പറഞ്ഞു.

































