സദാചാര പൊലീസ് ചമഞ്ഞ് അയൽവാസികളെ ആക്രമിച്ച കേസിൽ പ്രതിക്ക് 10 വർഷം കഠിന തടവും 70000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കടയ്ക്കാവൂർ വക്കം കായൽകരം വീട്ടിൽ എ. നിസാറിനെയാണ് (52 -മഞ്ഞകിളി) കോടതി ശിക്ഷിച്ചത്. തിരുവനന്തപുരം പോക്സോ കോടതി ജഡ്ജി എം.പി. ഷിബുവാണ് ശിക്ഷ വിധിച്ചത്.
2018 ജനുവരി അഞ്ചിനാണ് സംഭവം. വക്കം കായൽവാരം കുഴിവിള വീട്ടിൽ നിസാം സഹോദരന്റെ വീട്ടിലെത്തിയ സമയം അയൽവാസിയായ പ്രതി അതിക്രമിച്ച് കയറി ഇരുമ്പ് കമ്പി കൊണ്ട് ആക്രമിക്കുകയായിരുന്നു. നിസാം വീട്ടിലെത്തിയത് മറ്റെന്തോ കാര്യത്തിനെന്ന് തെറ്റിദ്ധരിച്ചായിരുന്നു സദാചാര പൊലീസ് ചമഞ്ഞുള്ള ആക്രമണം.
ഇത്തരത്തിലുള്ള അതിക്രമങ്ങൾക്ക് പരമാവധി ശിക്ഷ നൽകേണ്ടതാണെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് കോടതി ഉത്തരവ്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കാട്ടായിക്കോണം ജെ.കെ. അജിത് പ്രസാദ്, അഭിഭാഷകരായ വി.സി. ബിന്ദു എന്നിവർ ഹാജരായി.































