ബുധനാഴ്ച തായ്വാനിൽ ശക്തമായ ഭൂകമ്പം. റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ജപ്പാനിലെ യോനാഗുനി ദ്വീപിൽ സുനാമിക്ക് കാരണമായി. 25 വർഷങ്ങൾക്ക് ശേഷമാണ് ഇത്രയും വലിയ ഭൂകമ്പം രേഖപ്പെടുത്തുന്നത്.
ഭൂകമ്പത്തിൽ തായ്വാനിലെ ഹുവാലിയൻ നഗരത്തിൽ കെട്ടിടങ്ങൾ തകർന്നു, അതേസമയം രാജ്യത്തുടനീളം ട്രെയിൻ സർവീസുകൾ നിർത്തിവച്ചു. സ്കൂളുകൾക്കും സർക്കാർ ഓഫീസുകൾക്കും ക്ലാസുകളും ജോലികളും റദ്ദാക്കാനുള്ള ഓപ്ഷനുകൾ നൽകി.
ഭൂചലനത്തിൻ്റെ തീവ്രത 7.4 ആണെന്ന് യുഎസ് ജിയോളജിക്കൽ സർവേ (യുഎസ്ജിഎസ്) പറഞ്ഞപ്പോൾ, റിക്ടർ സ്കെയിലിൽ 7.2 രേഖപ്പെടുത്തിയതായി തായ്വാനിലെ ഭൂകമ്പ നിരീക്ഷണ ഏജൻസി അറിയിച്ചു.

രാവിലെ 7.58 ന് ഹുവാലിയനിൽ നിന്ന് 18 കിലോമീറ്റർ തെക്ക്-തെക്ക് പടിഞ്ഞാറായി 35 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായത്.
റിക്ടർ സ്കെയിലിൽ 6.5 തീവ്രതയും 11.8 കിലോമീറ്റർ ആഴവുമുള്ള ഒന്നിലധികം തുടർചലനങ്ങൾ തായ്പേയിൽ ഉണ്ടായതായി യുഎസ്ജിഎസ് അറിയിച്ചു.
ഹുവാലിയനിലെ അഞ്ച് നില കെട്ടിടം ഒന്നാം നിലയിലേക്ക് ഭാഗികമായി തകർന്നു, കെട്ടിടം 45 ഡിഗ്രി കോണിൽ ചരിഞ്ഞു.
ചരിഞ്ഞ കെട്ടിടത്തിൻ്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
അതേസമയം, തായ്വാനിലുടനീളം ട്രെയിൻ സർവീസുകളും നിർത്തിവച്ചു, തലസ്ഥാനമായ തായ്പേയിൽ കെട്ടിടങ്ങളിൽ നിന്ന് ടൈലുകൾ വീണതായി റിപ്പോർട്ടുകളുണ്ട്.































