യുവതിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ പൊലീസ് പ്രതി ചേർത്തതിനെതിരെ നടൻ നിവിൻ പോളി ഡിജിപിയ്ക്ക് പരാതി നല്‍കി. ഇന്ന് രാവിലെയാണ് നിവിൻ പോളി പരാതി നല്‍കിയത്. യുവതിയുടെ കള്ളക്കേസാണെന്നാണ് നിവിൻ പോളി പരാതിയിൽ പറയുന്നത്.
തന്‍റെ പരാതി കൂടി പരിശോധിക്കണമെന്നും നിവിൻ പോളി ആവശ്യപ്പെട്ടിട്ടുണ്ട്. എഫ്ഐആറിന്‍റെ പകര്‍പ്പ് കിട്ടിയശേഷം വിശദമായ പരാതി എഴുതി നല്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്നാണ് നിവിൻ അറിയിച്ചിരിക്കുന്നത്.
തനിക്കെതിരായ പരാതിക്ക് പിന്നിൽ ഗൂഡാലോചന ഉണ്ടെന്നും പരാതിക്കാരിയെ കണ്ടിട്ടില്ല മിണ്ടിയിട്ടില്ല അറിയില്ല എന്നാണ് നിവിൻ പോളി മാധ്യമങ്ങളോട് പറഞ്ഞത്.
തന്‍റെ പരാതി കൂടി സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീം പരിശോധിക്കണമെന്ന ആവശ്യങ്ങളാണ് നടൻ മുന്നോട്ട് വയ്ക്കുന്നത്. മുൻകൂർ ജാമ്യം അടക്കം തേടി കോടതിയെ സമീപിക്കുന്നത് പൊലീസ് നടപടിയുടെ പുരോഗതി നോക്കിയ ശേഷം മതി എന്നാണ് നിവിന് ലഭിച്ച നിയമോപദേശമെന്നാണ് വിവരം.
എഫ്ഐആർ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ഹൈകോടതിയെ സമീപിക്കാനും തീരുമാനിച്ചിട്ടുണ്ട്.ബലാത്സംഘം ഉൾപ്പെടെ ഗുരുതര വകുപ്പുകൾ ചുമത്തിയാണ് ഊന്നുകൽ പൊലീസ് നിവിൻ പോളിക്കും മറ്റ് അഞ്ചു പേർക്കുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.































