ആലപ്പുഴ: ജനിച്ചു മൂന്ന് മാസം തികയും മുൻപേ തുടങ്ങിയതാണ് ആലപ്പുഴ കോടംതുരുത്ത് പഞ്ചായത്ത് ഒൻപതാം വാർഡ് മുട്ടുങ്കൽതറയിൽ രാജേഷ്-ലിജിമോൾ ദമ്പതികളുടെ ഇളയ മകൾ അരുണിമ രാജിന്റെ (12) ആശുപത്രിവാസം. ഈ പന്ത്രണ്ട് വർഷത്തിനിടയിൽ കേരളത്തിലും കർണാടകയിലുമായി നാല് പ്രധാന ശസ്ത്രക്രിയകളും തുടർചികിത്സകളും ഈ കൊച്ചുമിടുക്കി നേരിട്ടുകഴിഞ്ഞു. ഒരു അപൂർവ രോഗം അരുണിമയുടെയും കുടുംബത്തിന്റെയും ജീവിതത്തെയാകെ മാറ്റിമറിച്ചിരിക്കുകയാണ്.
ജനിച്ചു മൂന്ന് മാസം കഴിഞ്ഞപ്പോൾ എടുത്ത കുത്തിവെപ്പിന് പിന്നാലെയാണ് അരുണിമയ്ക്ക് ആദ്യം അപസ്മാരം അനുഭവപ്പെടുന്നത്. തുടർന്ന് കൈകാലുകൾ തളർന്നുപോയി. കോട്ടയം മെഡിക്കൽ കോളേജിൽ നടത്തിയ ആദ്യ ശസ്ത്രക്രിയയിലൂടെ കൈകാലുകളുടെ ചലനശേഷി തിരിച്ചുകിട്ടിയെങ്കിലും, പിന്നീട് ഇടത് കണ്ണിന് ചുറ്റും കഴുത്തിലും മുതുകിലും മുഴകൾ വളരാൻ തുടങ്ങി. ഇതോടെ ഇടത് കണ്ണിന്റെ കാഴ്ചയും പൂർണ്ണമായി നഷ്ടപ്പെട്ടു. നിലവിൽ ദിവസവും കടുത്ത അപസ്മാരം വരുന്നുണ്ട്. ഭക്ഷണം കഴിക്കുമ്പോൾ പോലും ശരീരം വിറച്ച് ബോധം നഷ്ടപ്പെടുന്ന അവസ്ഥയാണ്.
ദുരിതം പെയ്യുന്ന ഒറ്റമുറി ഷെഡ്
മകളുടെ അവസ്ഥ കണ്ട് അമ്മ ലിജിമോളിന്റെ ആരോഗ്യവും വഷളായതോടെ, അച്ഛൻ രാജേഷിന് ആലപ്പുഴയിലുണ്ടായിരുന്ന നല്ല ജോലി ഉപേക്ഷിക്കേണ്ടി വന്നു. ഇപ്പോൾ വീടിനടുത്തുള്ള ചെറിയ കടയിൽ തുച്ഛമായ വേതനത്തിലാണ് അദ്ദേഹം ജോലി ചെയ്യുന്നത്. ഈ തുക മരുന്നിനും അടിസ്ഥാന ആവശ്യങ്ങൾക്കും പോലും തികയുന്നില്ല. വെള്ളത്താൽ ചുറ്റപ്പെട്ട അഞ്ച് സെന്റ് നിലവും അതിലൊരു ഒറ്റമുറി ഷെഡുമാണ് ഇവരുടെ ആകെയുള്ള സമ്പാദ്യം.
മഴ പെയ്താൽ വീടിനകത്ത് വെള്ളം കയറും. അങ്ങനെയുള്ള രാത്രികളിൽ കട്ടിലിന് മുകളിലിരുന്നാണ് കുടുംബം നേരം വെളുപ്പിക്കുന്നത്. പാചകം പോലും ചെയ്യാൻ പറ്റാത്ത അവസ്ഥയായാൽ ബന്ധുവീടുകളിലേക്ക് മാറും. രേഖകളിൽ ‘നിലം’ ആയതിനാൽ ലൈഫ് ഉൾപ്പെടെയുള്ള ഭവന പദ്ധതികൾക്കൊന്നും അപേക്ഷിക്കാൻ പോലും കഴിഞ്ഞിട്ടില്ല. പുരയിടമാക്കി മാറ്റാൻ മുൻ മുഖ്യമന്ത്രിയുടെ ജനസമ്പർക്ക പരിപാടിയിൽ അപേക്ഷ നൽകിയെങ്കിലും ഇതുവരെ അനുമതി ലഭിച്ചിട്ടില്ല. ഈ ദുരിതങ്ങൾക്കിടയിലും അരുണിമയുടെ മറ്റ് രണ്ട് സഹോദരിമാർ പുന്നപ്രയിലെ പട്ടികജാതി വിദ്യാർത്ഥികൾക്കായുള്ള ഹോസ്റ്റലിൽ നിന്നാണ് പഠിക്കുന്നത്.
മൂന്ന് വർഷം മുൻപ് മംഗലാപുരത്ത് നടന്ന കണ്ണിന്റെ ശസ്ത്രക്രിയയ്ക്ക് ശേഷം തിരികെ വരാൻ പണമില്ലാതെ രണ്ടുദിവസം റെയിൽവേ സ്റ്റേഷനിൽ കഴിയേണ്ടി വന്ന ഹൃദയഭേദകമായ അവസ്ഥയും ഈ കുടുംബത്തിനുണ്ടായിട്ടുണ്ട്. ഒടുവിൽ റെയിൽവേ ജീവനക്കാരുടെ കാരുണ്യത്തിലാണ് ഇവർ നാട്ടിലെത്തിയത്.
തുണയായി ശിൽപ ടീച്ചർ മാത്രം; ശസ്ത്രക്രിയയ്ക്ക് വേണം വൻതുക
നിലവിൽ മുതുകിലെ മുഴ വലുതായതിനാൽ അരുണിമയ്ക്ക് ഇരിക്കാനോ കിടക്കാനോ കഴിയാത്ത അവസ്ഥയാണ്. ഇതോടെ കോടംതുരുത്ത് വി.വി.എച്ച്.എസ് ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ അരുണിമയുടെ സ്കൂൾ പഠനവും മുടങ്ങി. തുറവൂർ ബി.ആർ.സിയിൽ നിന്ന് ശിൽപ ടീച്ചർ ആഴ്ചയിലൊരിക്കൽ വീട്ടിലെത്തി പഠിപ്പിക്കുന്നതാണ് അരുണിമയ്ക്ക് പുറംലോകവുമായുള്ള ഏക ബന്ധം.
ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം മുതുകിലെ മുഴ അടിയന്തരമായി ശസ്ത്രക്രിയ ചെയ്ത് മാറ്റേണ്ടതുണ്ട്. എന്നാൽ ഇതിന് വലിയൊരു തുക ആവശ്യമാണ്. അരുണിമയുടെ ചികിത്സയ്ക്കും ഈ കുടുംബത്തിന്റെ പുനരധിവാസത്തിനുമായി സുമനസ്സുകളുടെ കനിവ് തേടുകയാണ് ഈ കുടുംബം.
സഹായം കൈമാറേണ്ട വിലാസം:
ഫോൺ നമ്പർ: രാജേഷ് – 9497677339
ബാങ്ക് അക്കൗണ്ട് വിവരങ്ങൾ:
- അക്കൗണ്ട് നമ്പർ: 38213250867
- IFSC കോഡ്: SBIN0008639
- ബാങ്ക്/ബ്രാഞ്ച്: എസ്.ബി.ഐ (SBI) സൗത്ത് കുത്തിയതോട് ശാഖ.
































