റിയാദ്: സൗദി അറേബ്യയിൽ മന്ത്രിമാരുടെ നിയമനവും മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരുടെ പുനഃസംഘടനയും ഉൾപ്പെടുത്തി സൽമാൻ രാജാവ് ശനിയാഴ്ച പുതിയ രാജകീയ വിജ്ഞാപനങ്ങൾ പുറപ്പെടുവിച്ചു. സൗദി പ്രസ് ഏജൻസിയാണ് (SPA) വാർത്ത പുറത്തുവിട്ടത്.
പുതിയ ഉത്തരവുകൾ പ്രകാരം, നിലവിലെ ഊർജ മന്ത്രിയായ അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരനെ വ്യവസായ-ഖനന വിഭവ വകുപ്പ് മന്ത്രിയായി അധിക ചുമതല നൽകി നിയമിച്ചു. അദ്ദേഹം ഊർജ മന്ത്രി പദവിയിലും തുടരും.
മുൻ വ്യവസായ-ഖനന വിഭവ മന്ത്രിയായിരുന്ന ബന്ദർ അൽഖൊറൈഫിനെ ആ പദവിയിൽ നിന്ന് ഒഴിവാക്കി, പുതിയ സ്റ്റേറ്റ് മന്ത്രിയായും കൗൺസിൽ ഓഫ് മിനിസ്റ്റേഴ്സ് അംഗമായും നിയമിച്ചു.
കൂടാതെ, ജനറൽ അതോറിറ്റി ഫോർ മിലിട്ടറി ഇൻഡസ്ട്രീസ് ഗവർണർ പദവിയിൽ നിന്ന് അഹമ്മദ് അൽ-ഒഹാലിയെ സൽമാൻ രാജാവ് നീക്കി. സ്റ്റേറ്റ് മന്ത്രിയെന്ന നിലയിലുള്ള പുതിയ ഉത്തരവാദിത്തങ്ങൾക്ക് പുറമെ, ഈ അതോറിറ്റിയുടെ മേൽനോട്ട ചുമതലയും ബന്ദർ അൽഖൊറൈഫിന് നൽകിയിട്ടുണ്ട്.
മറ്റ് പ്രധാന മാറ്റങ്ങളിൽ, ഡെപ്യൂട്ടി പബ്ലിക് പ്രോസിക്യൂട്ടർ സ്ഥാനത്ത് നിന്ന് ശലാൻ ബിൻ ശലാനെ ഒഴിവാക്കുകയും, അദ്ദേഹത്തെ മന്ത്രി പദവിയോടെ റോയൽ കോർട്ടിൽ ഉപദേശകനായി നിയമിക്കുകയും ചെയ്തു.
മറ്റൊരു നിയമനത്തിലൂടെ, ഇഹ്സാൻ ബിൻ അബ്ബാസ് ബഫഖീഹിനെ മന്ത്രി പദവിയോടെ ജിദ്ദ ഗവർണറേറ്റ് സെക്രട്ടറിയായും നിയോഗിച്ചിട്ടുണ്ട്.






























