പാപ്പനംകോട്ടെ സ്വകാര്യ ഇൻഷുറൻസ് സ്ഥാപനത്തിൽ ഉണ്ടായ തീപിടിത്തം കൊലപാതകമെന്ന് പോലീസ്. സ്ഥാപനത്തിലെ ജീവനക്കാരി വൈഷ്ണയും ഇവരുടെ ആൺസുഹൃത്ത് ബിനുവുമാണ് മരിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചു. മരിച്ചത് ബിനുവെന്ന് തെളിയിക്കാൻ ഡിഎന്‍എ പരിശോധന നടത്തുമെന്നും പൊലീസ് പറഞ്ഞു.
ബിനു മണ്ണെണ്ണ കൊണ്ട് ഒഴിച്ച് കത്തിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. മരിച്ച ഇൻഷുറസ് കമ്പനി ജീവനക്കാരി വൈഷ്ണയുടെ ആദ്യ ഭർത്താവും ബിനുവും സുഹൃത്തുക്കളായിരുന്നു. ആദ്യ ഭർത്താവുമായി പിരിഞ്ഞ ശേഷം ഇവർ ബിനുവുമായി ഒരുമിച്ച് താമസിക്കുകയായിരുന്നു. പക്ഷേ കഴിഞ്ഞ 7 മാസമായി ബിനുവും വൈഷ്ണയും വേറെ വേറെ താമസിക്കുകയായിരുന്നു. ഏതാനും മാസം മുമ്പ് ഇതേ സ്ഥാപനത്തിൽ വെച്ച് ഇരുവരും തമ്മിൽ പ്രശ്നമുണ്ടായിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. ഫോറൻസിക് പരിശോധനയിൽ മണ്ണെണ്ണ കൊണ്ടുവന്ന കുപ്പി കണ്ടെത്തിയിട്ടുണ്ട്.
ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് പാപ്പനംകോട് പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഇൻഷുറൻസ് സ്ഥാപനത്തില്‍ നിന്ന് പൊട്ടിത്തെറി ശബ്ദത്തോടെ തീ ആളിപ്പടർന്നത്.
രണ്ടാം നിലയിലുള്ള സ്ഥാപനത്തിലേക്കുള്ള തീ കെടുത്താൻ പോലും നാട്ടുകാർക്ക് കഴിഞ്ഞില്ല. ഫയർ ഫോഴ്സ് തീയണച്ചപ്പോഴാണ് കത്തി കരിഞ്ഞ നിലയിൽ രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
വൈഷ്ണയെ തിരിച്ചറിഞ്ഞുവെങ്കിലും രണ്ടാമത്തെ മൃതദേഹം ആരുടേതാണെന്ന് വ്യക്തമായിരുന്നുന്നില്ല. ഷോർട്ട് സർക്യൂട്ടല്ല അപകടകരാണമെന്ന് പ്രാഥമികമായി മനസിലാക്കിയ പൊലീസ് വൈഷ്ണയുടെ സഹോദനെ വിളിച്ച് കാര്യങ്ങള്‍ തിരക്കിയപ്പോഴാണ് കുടുംബ പ്രശ്നങ്ങളുണ്ടെന്ന് വ്യക്തമായത്. ബിനു മുമ്പും ഈ സ്ഥാപനത്തിൽ വന്ന് പ്രശ്നങ്ങളുണ്ടാക്കിയെന്നാണ് പൊലീസിന് ലഭിച്ച വിവരം.

































