ഭാര്യയുമായി അവിഹിതമുണ്ടെന്നാരോപിച്ച് യുവാവിനെ കൊലപ്പെടുത്തി വനത്തിൽ തള്ളിയ കേസിൽ യുവാവ് അറസ്റ്റിൽ. സച്ചിൽ കുമാറിനെ (22) കൊലപ്പെടുത്തിയ കേസിൽ ഹാഷിബ് ഖാനും (31) മൃതദേഹം മറവ് ചെയ്യാൻ സഹായിച്ചതിന് ഭാര്യ ഷബീന ബീഗവുമാണ് അറസ്റ്റിലായത്.
സച്ചിനെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തറിയുന്നത്. സച്ചിന്റെ മൊബൈൽ ഫോൺ പരിശോധിച്ച പൊലീസ് സച്ചിൻ സംഗം വിഹാർ എന്ന സ്ഥലത്ത് എത്തിയിരുന്നതായി കണ്ടെത്തി. സംഗം വിഹാറിൽ ടീ-ഷർട്ട് നിർമാണ യൂണിറ്റ് നടത്തുന്ന ഹാഷിബ് ഖാൻ അവിടെ അടുത്താണ് താമസിച്ചിരുന്നത്. ഹാഷിബ് ഖാന്റെ മുൻ ജീവനക്കാരനാണു സച്ചിൻ എന്നു മനസിലാക്കിയ പൊലീസ് ഇയാളെ ചോദ്യം ചെയ്തോടെയാണ് കൊലപാതക വിവരം പുറത്തുവന്നത്.

ഹാഷിബിന്റെ ഭാര്യ ഷബീന ബീഗവുമായി സച്ചിൻ അടുപ്പത്തിലായിരുന്നു. ഇരുവരുടെയും ബന്ധമറിഞ്ഞ ഹാഷിബ് സച്ചിനെ വീട്ടിലേക്ക് വിളിച്ചു വരുത്താൻ ഷബീനയോട് ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് വീട്ടിലെത്തിയ സച്ചിനെ തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിനു ശേഷം മൃതദേഹം കാറിലാക്കി വനാതിർത്തിയിൽ തള്ളുകയും ചെയ്തതായി പൊലീസ് അറിയിച്ചു.































