തകഴി : അമ്പലപ്പുഴ തിരുവല്ലാ സംസ്ഥാന പാതയിലെ തകഴി റെയില്‍വേ ഗേറ്റ് അറ്റകുറ്റ പണികൾക്കിടയിൽ ഇന്ന് വൈകുന്നേരം തുറന്നു.ആലപ്പുഴ-തിരുവല്ലാ സംസ്ഥാന പാതയിലെ കെഎസ്ആര്‍റ്റിസി സര്‍വ്വീസ് പുനരാരംഭിച്ചു. കെഎസ്ആര്‍റ്റിസി അമ്പലപ്പുഴ-തിരുവല്ലാ നേരിട്ടുള്ള സര്‍വീസ് 4 ദിവസമായി നിലച്ചിരുന്നു. തിരുവല്ല, എടത്വ ഭാഗത്തു നിന്നും വരുന്ന ബസുകള്‍ തകഴി ക്ഷേത്രം വരെയും ആലപ്പുഴ, അമ്പലപ്പുഴ ഭാഗത്തു നിന്നും വരുന്ന ബസുകള്‍ തകഴി ആശുപത്രി ജംഗ്ഷന്‍ വരെയുമാണ് സര്‍വീസ് നടത്തിയിരുന്നത്.23ന് രാവിലെ 8 മണിക്കാണ് അറ്റകുറ്റ പണികള്‍ക്കായി റെയില്‍വേ ഗേറ്റ് അടച്ചത്. റെയില്‍വേ ഗേറ്റ് പൂട്ടിയിട്ടത് യാത്രക്കാരെ ഏറെ ദുരിതത്തിലാക്കിയിരുന്നു. റെയില്‍വേ ഗേറ്റ് അടച്ചിട്ട നടപടിയില്‍ വ്യാപകമായ പ്രതിഷേധം ഉയർന്നതിനെ തുടർന്നാണ് ഇന്ന് വൈകിട്ട് തുറന്നത്.
എറണാകുളം ആലപ്പുഴ ഭാഗത്ത് ഉള്ള ഭക്തർ ചക്കുളത്ത്ക്കാവിൽ പൊങ്കാലയ്ക്ക് എത്തിയിരുന്നത് അമ്പലപ്പുഴ – തിരുവല്ല സംസ്ഥാന പാതയിലൂടെയാണ്. നാളെ നടക്കുന്ന പൊങ്കാലയ്ക്ക് കഴിഞ്ഞ ദിവസങ്ങളിൽ നിരവധി ഭക്തർ എത്തിയത് ഹരിപ്പാട് വീയപുരം വഴിയാണ്.ശനിയാഴ്ച വൈകിട്ടോട് അറ്റകുറ്റ പണി പൂർത്തിയാക്കുമെന്ന് റെയിവെ അധികൃതർ അറിയിച്ചിരുന്നെങ്കിലും അതിന് വിപരീതമായി തുടരുകയായിരുന്നു.
തകഴി റെയിൽവെ ഗേറ്റിൽ മേൽപ്പാലം നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് എടത്വ വികസന സമിതിയുടെ നേതൃത്വത്തിൽ സംസ്ഥാന ചീഫ് സെക്രട്ടറി ഡോ.വി.വേണുവിന് നിവേദനം നല്കിയിട്ടുണ്ട്. മേൽപ്പാല നിർമ്മാണത്തിന് 35 കോടി രൂപയാണ് കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ഇതിനായി അനുവദിക്കേണ്ടത്. കൂടാതെ സ്ഥലമെടുപ്പിന് മാത്രം 10 കോടി രൂപ വേണ്ടി വരുമെന്ന് ആർ.ബി.ഡി.സി.കെ ജനറൽ മാനേജർ വ്യക്തമാക്കിയിട്ടുണ്ട്. തുടർച്ചയായി ഉണ്ടാകുന്ന ഗതാഗത തടസ്സം ശാശ്വതമായി പരിഹരിക്കാൻ തകഴിയിൽ മേൽപ്പാലം നിർമ്മിക്കുവാൻ ഉള്ള നടപടികൾ വേഗത്തിലാക്കണമെന്ന്
തകഴി റെയിൽവെ ക്രോസ് മേൽപ്പാലം സമ്പാദക സമിതി ചെയർമാൻ ഡോ.ജോൺസൺ വി. ഇടിക്കുള , എടത്വ വികസന സമിതി പ്രസിഡൻ്റ് ആൻ്റണി ഫ്രാൻസിസ് കട്ടപ്പുറം എന്നിവർ ആവശ്യപ്പെട്ടു.































