മുൻ റിസർവ് ബാങ്ക് ഗവർണർ എസ്. വെങ്കിട്ടരമണൻ അന്തരിച്ചു. 92 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചെന്നൈയിലായിരുന്നു അന്ത്യം. 1990 മുതൽ രണ്ടു വർഷം റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവർണർ ആയിരുന്നു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ 18-ആമത്തെ ഗവർണറായിരുന്നു എസ്. വെങ്കിട്ടരമണൻ.
1985 മുതൽ 1989 വരെ ധനമന്ത്രാലയത്തിൽ ധനകാര്യ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിരുന്നു. ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിലെ അംഗമായിരുന്ന അദ്ദേഹം, ഗവർണറായി നിയമിക്കുന്നതിന് മുമ്പ് കർണാടക സർക്കാരിന്റെ ധനകാര്യ സെക്രട്ടറിയും ഉപദേഷ്ടാവുമായിരുന്നു.
വിദേശനാണ്യ കരുതൽ ശേഖരം വെറും രണ്ട് മാസത്തെ ഇറക്കുമതി മൂല്യമുള്ള താഴ്ന്ന നിലയിലെത്തുകയും, വിദേശമേഖലയിൽ രാജ്യം അഭൂതപൂർവമായ ബുദ്ധിമുട്ടുകൾ നേരിടുകയും ചെയ്യുന്ന സമയത്താണ് വെങ്കിട്ടരാമൻ ഗവർണറായി സേവനമനുഷ്ഠിക്കുന്നത്. ഗിരിജ, സുധ എന്നിവര്‍ മക്കളാണ്.
വിദേശ വായ്പാ തിരിച്ചടവില്‍ ഉള്‍പ്പെടെ രാജ്യം വലിയ പ്രതിസന്ധി നേരിട്ട കാലത്ത് റിസര്‍ബാങ്കിനെ നയിച്ച വ്യക്തി എന്നാണ് ആര്‍ബിഐ വെങ്കിട്ടരമണന്റെ മരണവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ പ്രസ്താവനയില്‍ പരാമര്‍ശിച്ചിട്ടുള്ളത്. ബാലന്‍സ് ഓഫ് പേയ്മെന്റ് പ്രതിസന്ധിയില്‍ രാജ്യം വലഞ്ഞ സമയത്ത് വെങ്കിട്ടരമണന്റെ നയങ്ങള്‍ ഗുണം ചെയ്തെന്നും ‘ആര്‍ബിഐ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു.































